സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കഴക്കൂട്ടം മണ്ഡലത്തിൽ വിജയിക്കുമെന്ന് വി. മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തിരുവനന്തപുരം ജില്ലയിലെ ബിജെപി ക്യാമ്പുകളിൽ വലിയ ആത്മവിശ്വാസം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ വിജയിക്കുമെന്നും നേമത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്നും മുതിർന്ന ബിജെപി നേതാവും കഴക്കൂട്ടത്തെ സ്ഥാനാർത്ഥിയുമായ വി. മുരളീധരൻ പറഞ്ഞു.

വോട്ടെടുപ്പിന് ശേഷം കഴക്കൂട്ടത്ത് ശുഭ പ്രതീക്ഷയാണ്. കഴക്കൂട്ടത്ത് ബിജെപി അനുകൂല തരംഗമുണ്ടെന്നും ഇത്തവണ ജയിക്കുമെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കഴക്കൂട്ടത്തേക്കാൾ ബിജെപിക്ക് വിജയ സാധ്യതയുള്ള, പ്രതീക്ഷ വെക്കുന്ന മണ്ഡലം നേമമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട നേമം മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്നും ബിജെപി വീണ്ടും നേമത്ത് അക്കൗണ്ട് തുറക്കുമെന്നും വി മുരളീധരൻ വ്യക്തമാക്കി. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും ബിജെപി ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. 

ശുഭ പ്രതീക്ഷയിൽ ബിജെപി 

നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ശുഭ പ്രതീക്ഷയിലാണ് ബിജെപി. നേമത്തും കഴക്കൂട്ടത്തും വിജയവും, വട്ടിയൂർകാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കെ തിരുവനന്തപുരത്തെ നേമത്ത് ന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചെന്ന് ബിജെപി വിലയിരുത്തുന്നു. ശിവൻകുട്ടിക്കും ശബരീനാഥിനുമായി ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെട്ടപ്പോൾ നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. ശബരിമല വിഷയം ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകൾ കൂട്ടമായി എത്താത്തത് സുരേന്ദ്രന് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാലക്കാടും ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു.