ബാലഭാസ്കറിന്റെ മരണം: തെളിവുകൾ ഉറപ്പിക്കാൻ സാക്ഷികളുടെ രഹസ്യമൊഴിയെടുക്കും
ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. അപകടത്തെപ്പറ്റിയും ഡ്രൈവറെക്കുറിച്ചുമുളള മൊഴികളില്‍ വ്യക്തത വരുത്താനാണ് നീക്കം.
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുക. അപകടത്തെപ്പറ്റിയും ഡ്രൈവറെക്കുറിച്ചുമുളള മൊഴികളില്‍ വ്യക്തത വരുത്താനാണ് നീക്കം.
തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. പെട്ടന്നുള്ള യാത്രയില്‍ ദുരൂഹതയുണ്ടെന്ന ആരോപണം നിഷേധിക്കുന്ന മൊഴികളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ളത്. ഇന്നലെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചത് ആരാണെന്നതില്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
കൊല്ലത്തെ കടയിൽ നിന്നും ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുന്നുവെന്ന് കടയിലുണ്ടായിരുന്ന മൂന്നു യുവാക്കള്‍ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. അതേസമയം ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി.
ബാലഭാസ്കറിന്റെ മരണം അപകടമരണം തന്നെയാണെന്ന് പ്രകാശ് തമ്പി രാവിലെ പറഞ്ഞിരുന്നു. ഇപ്പോൾ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമാണ്. സ്വർണക്കടത്തുമായി ബാലഭാസ്കറിന്റെ മരണത്തിന് ഒരു ബന്ധവും ഇല്ലെന്ന് പ്രകാശ് തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.