വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് സഖ്യമില്ലെന്ന് മുല്ലപ്പള്ളി, ഉണ്ടെന്ന് മുരളീധരൻ
യുഡിഎഫുമായി സഖ്യത്തിലായെന്ന് വെൽഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിമേൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോൺഗ്രസിലെ ഭിന്നത മറ നീക്കി പുറത്തു വന്നത്.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വെൽഫയര്‍ പാര്‍ട്ടി സഖ്യത്തെ ചൊല്ലി കോണ‍്‍ഗ്രസിൽ ഭിന്നത. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അത്തരമൊരു സഖ്യമില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ വെൽഫെയർ പാർട്ടിയുമായുള്ള സഹകരണത്തിന് മുന്നണി തീരുമാനമുണ്ടെന്ന് നേതൃത്വത്തെ തള്ളി കെ.മുരളീധരന്‍ തുറന്നടിച്ചു .
യുഡിഎഫുമായി സഖ്യത്തിലായെന്ന് വെൽഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിമേൽ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കോൺഗ്രസിലെ ഭിന്നത മറ നീക്കി പുറത്തു വന്നത്. യുഡിഎഫ് നേതൃത്വമായുള്ള ചര്‍ച്ചകളിൽ സഖ്യത്തിന് തീരുമാനമായെന്നും ഇനി താഴെ തട്ടിൽ നീക്കു പോക്കുണ്ടാക്കുമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിമേൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസും മുസ്ലീം ലീഗും ഒരു പോലെ വെൽഫയര്‍ പാര്‍ട്ടിക്ക് സീറ്റുകള്‍ വിട്ടു തരുമെന്നും ഹമീദ് വ്യക്തമാക്കി. വെൽഫയര്‍ പാര്‍ട്ടിയുടെ ഈ വെളിപ്പെടത്തൽ പക്ഷേ കോണ്‍ഗ്രസ് നേതൃത്വം ഉടനടി തള്ളി.എന്നാൽ വെൽഫെയർ പാർട്ടി സഖ്യത്തിൽ നേതൃത്വത്തെ തള്ളുകയാണ് കെ.മുരളീധരന്‍ . മുന്നണി തീരുമാനത്തിന് പിന്നാലെയാണ് വെൽഫയര്‍ പാര്‍ട്ടിയുമായുള്ള ചര്‍ച്ചകളെന്നും കോഴിക്കോട്ട് പ്രാദേശിക ധാരണയുണ്ടാക്കുമെന്നും മുരളി വ്യക്തമാക്കി
അതേസമയം ജമാ അത്തെ ഇസ്ലാമി അമീറിനെ കണ്ട യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസന്‍റെ നടപടിയെ ചൊല്ലിയും കോൺഗ്രസിൽ അതൃപ്തി ഉയരുകയാണ്. ഹസന്‍റേത് വ്യക്തിപരമായ സന്ദര്‍ശനം മാത്രമെന്ന് രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.