ബിജെപിയും ആർഎസ്എസും ഇപ്പോൾ നടത്തുന്നത് ചെയ്തു പോയ തെറ്റിന്‍റെ  പ്രായശ്ചിത്തമെന്ന് വിഎം സുധീരന്‍

ത‍ൃശ്ശൂര്‍: കോൺഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ശ്രമിച്ചതിന് പിന്നാലെ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന വി ആർ കൃഷ്ണൻ എഴുത്തച്ഛനെയും ബിജെപി ലക്ഷ്യമിടുന്നു. കൃഷ്ണൻ എഴുത്തച്ഛന്‍റെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനമായ ഇന്ന് അനുസ്മരണ സദസ്സ് സംഘടിപ്പിക്കുകയാണ് ബിജെപി . അവിണിശ്ശേരിയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ കോൺഗ്രസ് പുഷ്പാർച്ചന നടത്തുന്നതിന് പിന്നാലെ ബിജെപിയും പുഷ്പാർച്ചന നടത്തുന്നുണ്ട്.

ബിജെപി ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്. വി.ആർ കൃഷ്ണൻ എഴുത്തച്ഛന്റെ മകൻ വി കെ ജയ ഗോവിന്ദനും കുടുംബവും നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിലെക്ക് ചേർപ്പിൽ നിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട് . ഇദ്ദേഹമാണ് ഇപ്പോൾ വിആറിന്‍റെ വീട്ടിൽ താമസിക്കുന്നത്. ബിജെപിയും ആർഎസ്എസും ഇപ്പോൾ നടത്തുന്നത് ചെയ്തു പോയ തെറ്റിന്‍റെ പ്രായശ്ചിത്തമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരസേനാനികളെ തിരിച്ചറിയാൻ അവർ വൈകി. സ്വാതന്ത്ര്യ സമരകാലത്ത് ആർഎസ്എസും ബിജെപിയും സാമ്രാജ്യത്വത്തിന് പാദസേവ ചെയ്യുകയായിരുന്നു. ബിജെപിയുടേത് വില കുറഞ്ഞ രാഷ്ട്രീയമാണ്. വി.ആർ കൃഷ്ണൻ എഴുത്തച്ഛൻ അടിമുടി കോൺഗ്രസുകാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു