നേതാക്കൾ വി ഡിയുടെ പിആർ ചതിക്കുഴിയിൽ വീഴരുതെന്നാണ് ബാനറിൽ പറയുന്നത്. മുഖ്യമന്ത്രിയെ കോൺഗ്രസ്‌ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയ വി ഡി പിആർ വർക്കിലൂടെ പാർട്ടിയെ മണ്ടന്മാർ ആക്കുന്നുവെന്നും ബാനറിൽ പരാമർശമുണ്ട്.

മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ. നേതാക്കൾ വി ഡിയുടെ പിആർ ചതിക്കുഴിയിൽ വീഴരുതെന്നാണ് ബാനറിൽ പറയുന്നത്. മുഖ്യമന്ത്രിയെ കോൺഗ്രസ്‌ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയ വി ഡി പിആർ വർക്കിലൂടെ പാർട്ടിയെ മണ്ടന്മാർ ആക്കുന്നുവെന്നും ബാനറിൽ പരാമർശമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാനർ സ്ഥലത്തുനിന്നും നീക്കി.

അതേസമയം, മുഖ്യമന്ത്രി ചർച്ചയിൽ സതീശന് പിന്തുണ പ്രഖ്യാപിച്ച വിഷയത്തിൽ വിശദീകരണവുമായി ലീഗ് നേതാവ് എം കെ മുനീർ രംഗത്തെത്തി. പാണക്കാട് സാദിക്കലി തങ്ങളുടെ പ്രസ്താവന കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടൽ ആണെന്ന ചർച്ച മുറുകുമ്പോഴിണ് എം കെ മുനീറിന്റെ വിശദീകരണം. തീരുമാനം ഹൈക്കമാന്റിന്റേത് തന്നെയാണെന്ന് നിലപാടാണ് ലീഗിന്റെതെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് ലീഗ് നിർദ്ദേശിച്ചിട്ടില്ലെന്നും എം കെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം തങ്ങളുടെ പ്രസ്താവന സതീശന് വിനയാകുമോ എന്ന ആശങ്കയും ലീഗിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്. സതീശനെ അനുകൂലിച്ച് വീണ്ടും പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.