പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യപ്പോര് രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ ആറ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു. കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ചുമത്തി അപമാനിച്ചെന്നും കത്തിൽ ആരോപിക്കുന്നു.

കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന്റെ പരസ്യ പോര്. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിന് വിശ്വാസം നഷ്‌ടമായെന്ന് ആറ് യുഡിഎഫ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു. വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഉൾപ്പെടെയാണ് കത്തിൽ ഒപ്പിട്ടത്. കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയെന്നും കത്തിൽ ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യു.ഡി.എഫ് ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കോ യാതൊരു വിധ റോളും ഈ ഭരണത്തിൽ ഇല്ലായിരുന്നു. സംസ്ഥാന ഭരണത്തിനും യു.ഡി.എഫ് എം.എൽ.എ ജയിക്കുന്നതിനുവേണ്ടിയും യാതൊരു വിധ അപസ്വരങ്ങളും ഉണ്ടാക്കാതെ യു.ഡി.എഫ് നേതാക്കൾ പറഞ്ഞതനുസരിച്ച് മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പാർലമെന്ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും വരെ ഉണ്ടായെന്നും കത്തിൽ ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട് 3 പൊലീസുകാരുടെയും നഗരസഭ ജീവനക്കാരുടെയും സാന്നിധ്യത്തിൽ മൊഴി എടുത്തിട്ടും ഒരു കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണം ഉൾപ്പെടെയുള്ള കള്ളക്കേസ് ചെയർപേഴ്സൺ കൊടുക്കുകയും കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും വിളിച്ച് വരുത്തി വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ചെയർപേഴ്സൺ ദിയ ബിനുവിലും സ്വതന്ത്ര കൂട്ടായ്മയിലും ഉള്ള വിശ്വാസം ഞങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കത്തിൽ പറയുന്നു.