കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ആരോപിച്ചു. ഇത് സിപിഎമ്മിൽ തന്നെയുള്ള പ്രശ്നങ്ങളുടെ ഭാഗമാണെന്നും കോൺഗ്രസ്സിന്റെ തലയിൽ കെട്ടി വയ്ക്കേണ്ടെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്.
കൊച്ചി: കെ ജെ ഷൈൻ ടീച്ചർക്കെതിരായ അപവാദ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ശൂന്യതയിൽ നിന്നും കോൺഗ്രസ് വ്യാജ ആരോപണങ്ങൾ സൃഷ്ടിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ മറച്ചുവെയ്ക്കാനാണ് നീക്കം. ബോധപൂർവ്വവും ആസൂത്രിതവുമായ നീക്കമാണിത്. ഷൈൻ ടീച്ചർക്ക് നിയമപരമായി നേരിടാൻ എല്ലാ പിന്തുണയും നൽകും. അപവാദ പ്രചാരണത്തെ എംഎൽഎയും നിയമപരമായി നേരിടുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പറഞ്ഞു.
ഷൈൻ ടീച്ചറുടെ പ്രതികരണം
"സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും. പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്. രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്ക്കരാണ്? സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള്‍ മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്‍ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവര്‍ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില്‍ പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല്‍ നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്‍. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും. ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎന്‍റെ പേരും ചിത്രവും വെച്ച് അപമാനിക്കാന്‍ ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണ്."- ടീച്ചർ ഫേസ് ബുക്കിൽ കുറിച്ചു.
ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞത്...
ഒരു പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവർത്തകനാണ് താനെന്നും, നിസ്വാർത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്നേഹവുമാണ് ഒരു പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതെന്നും ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. എന്നാൽ, നിക്ഷിപ്തമായ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി വ്യക്തിപരമായ പകപോക്കലിനും തന്റെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താനും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടു.
പറവൂർ സ്വദേശിയായ സി.കെ. ഗോപാലകൃഷ്ണൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി സൈബർ പ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് സമൂഹമാധ്യമങ്ങളും ദിനപത്രങ്ങളും ഓൺലൈൻ ചാനലുകളും ഇത് ഏറ്റെടുത്ത് തന്റെ പേരും ചിത്രവും ഉപയോഗിച്ച് വാർത്തകൾ നൽകുകയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിനും തകർക്കുന്നതിനും അവരുടെ നേതാക്കളെ തേജോവധം ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ രീതിയാണ്. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ ഉയർത്തിക്കൊണ്ടുവരാനും ജീർണ്ണതയിൽ നിന്ന് രക്ഷപ്പെടാനുമുള്ള നെറികെട്ട പ്രചരണം മാത്രമാണിത്. ഇതൊരു ഗീബൽസിയൻ തന്ത്രമാണെന്നും എം.എൽ.എ ആരോപിച്ചു.
തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെല്ലാം ഈ അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കോൺഗ്രനെതിരായ ആരോപണം പിൻവലിക്കണമെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ്
കെ ജെ ഷൈനിനും എംഎൽഎയ്ക്കും എതിരായ ആരോപണം സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് അടിസ്ഥാന രഹിതമായ കാര്യമാണെന്ന് ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. കോൺഗ്രനെതിരായ ആരോപണം ജില്ലാ സെക്രട്ടറി പിൻവലിക്കണം. വാർത്ത വന്നത് ഒരു മാധ്യമത്തിലാണ്. പ്രചരിക്കുന്നത് സാമൂഹിക മാധ്യമത്തിലാണ്. ഇത് സിപിഎമ്മിൽ തന്നെയുള്ള പ്രശ്നങ്ങളുടെ ഭാഗമാണ്. അത് കോൺഗ്രസ്സിന്റെ തലയിൽ കെട്ടി വയ്ക്കേണ്ട. കോൺഗ്രസ്സിന്റെ ഔദ്യോഗിക ഹാൻഡിലുകളിൽ ഇത്തരം പ്രചരണം വന്നിട്ടില്ല. ഇന്ന് ഒരു പത്രത്തിൽ ആണ് വാർത്ത വന്നത്. അത് കോൺഗ്രസ് പത്രത്തിൽ അല്ല. സിപിഎം ജില്ലാ സെക്രട്ടറിക്കു പക്വത കുറവുണ്ടാകാം. സിപിഎമ്മിന്‍റെ അധികാര തർക്കങ്ങൾ കോൺഗ്രസ്സിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും മുങമ്മദ് ഷിയാസ് പറഞ്ഞു.


