കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്.
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും മത്സരിക്കാൻ ഇളവ് നൽകുന്നത് പരിഗണിച്ച് ഹൈക്കമാൻഡ്. കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. സുധാകരനും അടൂർ പ്രകാശും നാമനിർദേശ പത്രിക നൽകാൻ ഒരുക്കം തുടങ്ങി. അതേസമയം, ഇരുവരുടെയും സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിൻ്റെ ആലോചനയിലുണ്ടെന്നാണ് സൂചന.
എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക ഇന്നലെ പുറത്തിറങ്ങിയത്. തർക്കം കടുത്തതോടെ തെരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി. കണ്ണൂരും കോന്നിയും ഒഴിച്ചിട്ട് രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇറക്കിയേക്കും എന്നാണ് വിവരം. അതേസമയം, ബാക്കിയുള്ള നാൽപത് സീറ്റിലും ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എംപിമാർ മത്സരിക്കണോ എന്നത് ഹൈക്കമാൻഡ് തീരുമാനിച്ച് അറിയിക്കും. ഒരു പ്രശ്നവും ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.
