പിഎം ശ്രീയിൽ ലീഗ് നിലപാടിൽ കോൺഗ്രസ്സിൽ അമർഷം. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ലീഗ് നേതാക്കൾ കോൺഗ്രസിനെ പഴിക്കുന്നുവെന്നാണ് വിമർശനം.

തിരുവനന്തപുരം: പിഎം ശ്രീയിൽ ലീഗ് നിലപാടിൽ കോൺഗ്രസ്സിൽ അമർഷം. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തീർക്കാൻ ലീഗ് നേതാക്കൾ കോൺഗ്രസിനെ പഴിക്കുന്നുവെന്നാണ് വിമർശനം. ഒന്നര മാസം മുമ്പ് മന്ത്രിസഭാ ഉപസമിതിയെ വെച്ചിട്ടും ഇപ്പോൾ പിന്നോട്ട് പോകുമെന്നതടക്കം പറഞ്ഞ് ലീഗ് നേതാക്കൾ അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. മുന്നണിയിൽ പ്രതിസന്ധിയായതോടെ ഉപസമിതിയുടെ അന്തിമ തീരുമാനം വൈകിപ്പിക്കാനാണ് നീക്കം.

മുന്നണിയുടെ ശ്രീ കെടുത്തും വിധത്തിലാണ് പിഎം ശ്രീയിൽ യുഡിഎഫിലെ അപ്രതീക്ഷിത പ്രശ്നങ്ങൾ. ജൂൺ 17ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ലീഗ് പ്രതിനിധിയായ വിദ്യാഭ്യാസമന്ത്രിയാണ് അധ്യക്ഷൻ. ഉപാധികളെ കുറിച്ച് സമിതി രണ്ട് തവണ യോഗം ചേർന്ന് ചർച്ച ചെയ്തു. സിലബസിലടക്കം ഇളവ് തേടി ഉടൻ കേന്ദ്രത്തെ സമീപിക്കുമെന്ന രീതിയിൽ നടപടി നീങ്ങുന്നതിനിടെയാണ് ട്വിസ്റ്റുകൾ. എല്ലാം തീരുമാനിച്ചെന്ന യുഡിഎഫ് കൺവീനറുടെ പ്രതികരണവും പിന്നാലെ പിന്നോട്ട് പോകുന്നതടക്കം ചർച്ച ചെയ്യുന്നുവെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും പ്രതിസന്ധിയുണ്ടാക്കി.

അടൂർ പ്രകാശ് അനാവശ്യ ധൃതി കാട്ടിയെന്നതിലായിരുന്നു ലീഗിലെ അതൃപ്തി. എന്നാൽ, ലീഗ് നിലപാടുകളാണ് പ്രശ്നമെന്നാണ് കോൺഗ്രസ്സിലെ അഭിപ്രായം. ലീഗ് മന്ത്രിമാർക്കെതിരെ ആ പാർട്ടിയിൽ ഉയർന്ന എതിർപ്പുകൾ തണുപ്പിക്കാൻ കോൺഗ്രസിൻ്റെ തലയിലേക്കിട്ടെന്നാണ് വിമർശനം. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി പല വട്ടം പരസ്യമായി പറഞ്ഞിട്ടും ലീഗ് കാലുമാറിയെന്നാണ് കോൺഗ്രസിൻ്റെ കുറ്റപ്പെടുത്തൽ. യോഗങ്ങളിൽ ഒരു നിലപാടും പുറത്ത് ലീഗ് നേതാക്കൾ മറ്റൊന്നും പറയുന്നുവെന്നാണ് പഴി. ബുധനാഴ്ച ചേരുന്ന ഉപസമിതിയുടെ അന്തിമ യോഗം അന്തിമ തീരുമാനം എടുക്കാനിടയില്ല. എതിർപ്പുകൾ തണുത്തശേഷം റിപ്പോർട്ട് നൽകാനാണ് ആലോചന. പക്ഷേ പദ്ധതിയിൽ തുടരണോ വേണ്ടയോ എന്നതിൽ ഒരു വ്യക്തമായ നിലപാടില്ലാതെ പോകരുതെന്നാണ് കോൺഗ്രസ് ലൈൻ.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News