'കോൺഗ്രസ് ചന്ത അല്ലെന്ന് ഓർക്കണം'; പരസ്യ പ്രസ്താവന അച്ചടക്ക ലംഘനമെന്നും മുല്ലപ്പള്ളി
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിച്ച് പാര്‍ട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് വിശകലനം ചെയ്യുമെന്നും മുല്ലപ്പള്ളി
തിരുവനന്തപുരം: പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കൾ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് ചന്ത അല്ലെന്ന് ഓർക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോൽവി ഈ മാസം മുപ്പതിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചർച്ച ചെയ്യുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിക്കും. പാര്‍ട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് വിശകലനം ചെയ്യും. ഈ വിഷയത്തില്‍ അതിനപ്പുറമൊരു ചര്‍ച്ച ആവശ്യമില്ല. പാര്‍ട്ടിയെ ഒരു ചന്തയാക്കി മാറ്റാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തും. ഇതു സംബന്ധിച്ച് ഇനിയാരെങ്കിലും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയാല്‍ അത് ഗുരുതരമായ അച്ചടക്കലംഘനമായി നോക്കിക്കാണും. എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.