കോണ്‍ഗ്രസിന്‍റെ പതനം വര്‍ഗീയതക്ക് ആക്കം കൂട്ടുമെന്നതിനാല്‍ വിമര്‍ശനം കരുതലോടെ മതിയെന്ന നിലപാടിലാണ് സിപിഎം.

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും കോണ്‍ഗ്രസ് ബിജെപിയായി മാറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മതനിരപേക്ഷതക്കായി ഉറച്ച് നില്‍ക്കേണ്ട പാര്‍ട്ടിയായ കോണ്‍ഗ്രസിന്‍റെ അപചയത്തില്‍ ദുഖമുണ്ടെന്നും സിപിഎം പ്രതികരിച്ചു. കോണ്‍ഗ്രസിന്‍റെ പതനം വര്‍ഗീയതക്ക് ആക്കം കൂട്ടുമെന്നതിനാല്‍ വിമര്‍ശനം കരുതലോടെ മതിയെന്ന നിലപാടിലാണ് സിപിഎം.

Add Asianetnews as a Preferred SourcegooglePreferred

പത്മജക്ക് പിന്നാലെ പ്രമുഖരായ മറ്റ് പലനേതാക്കളും കോണ്‍ഗ്രസ് വിട്ട് ബിജെപി പക്ഷത്തേക്കെത്തുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. പല നേതാക്കളും ഇടത് വിമര്‍ശനവും ബിജെപി സഹകരണവും കൊണ്ട് നടക്കുകയാണ്. 13 കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരും, 200 ഓളം മുന്‍ എംപിമാരും എംഎല്‍എ മാരും 3 പിസിസി അധ്യക്ഷന്‍മാരും ബിജെപിയിലെത്തി.മത നിരപേക്ഷ കക്ഷികള്‍ക്ക് നല്ല സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാനാകുന്നില്ല. ഇതൊക്കെയാണ് യാഥാര്‍ഥ്യമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സിപിഎം പറയും. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന ആക്ഷേപവും ഉന്നയിക്കും. അതേസമയം തന്നെ അങ്ങനെ തകര്‍ന്ന് പോകേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന അഭിപ്രായവും സിപിഎമ്മിനുണ്ട്. കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് നേതാക്കള്‍ നേരെ ബിജെപിയിലേക്ക് പോകുന്നത് കേരളത്തിലെ ന്യുനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേക്കടുപ്പിക്കുന്നതാണ്.

അതേ സമയം തന്നെ മറുഭാഗത്ത് വര്‍ഗീയ ചേരിക്ക് ശക്തികൂടൂകയും ചെയ്യും. പിന്നീടത് വലിയ ദോഷമാകുമെന്നാണ് പശ്ചിമബംഗാളിലെയും ത്രിപുരയിലേയുമൊക്കെ അനുഭവം വച്ച് സിപിഎം വിലയിരുത്തുന്നത്. കോണ്‍ഗ്രസിന്‍റെ അപചയത്തെയും സംഘടനാ ദൗര്‍ബല്ല്യത്തെയും വിമര്‍ശിക്കുമ്പോള്‍ ഇക്കാര്യംകൂടി മനസില്‍ വക്കണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ്കാലത്ത് സിപിഎം അണികള്‍ക്ക് നല്‍കുന്നത്.