പ്രളയസെസ് പിന്‍വലിക്കണം; ഇങ്ങനെയൊരു മുഖ്യമന്ത്രി ബാധ്യതയാണെന്നും കൊടിക്കുന്നില്‍
കേന്ദ്ര സഹായം നേടിയെടുക്കാൻ എം പിമാരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഉപദേശകന്മാരുടെ ശൃംഖല സൃഷ്ടിച്ചിരിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ബാധ്യതയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രളയസെസ് പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന് ബാധ്യതയായി മാറി. എം പിമാരെ ബൈപാസ് ചെയ്ത് ദില്ലിയിൽ ഒരാളെ നിയമിച്ചത് ധൂർത്തിന് വേണ്ടി മാത്രമാണെന്നും കോടിക്കുന്നില്‍ ആരോപിച്ചു.
പ്രളയസെസ് പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. സെസ് പിരിക്കുമ്പോഴും ഇവിടെ ധൂര്‍ത്തിന് കുറവില്ല. ഉപദേശകന്മാരുടെ ശൃംഖല സൃഷ്ടിച്ചിരിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ബാധ്യതയാണ്. കേന്ദ്ര സഹായം നേടിയെടുക്കാൻ എം പിമാരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മഴയിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ഇതുവരെ കൈമാറിയിട്ടില്ല. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കേരളത്തിലെ പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചില്ല. കേന്ദ്ര സംഘത്തെ എത്തിക്കുന്നതിലും, അർഹിക്കുന്ന കേന്ദ്ര സഹായം നേടുന്നതിലും സർക്കാർ പരാജയപ്പെട്ടു. സർവ്വകക്ഷി സംഘം കേന്ദ്രത്തിൽ പോയി വിവരങ്ങള്‍ ധരിപ്പിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
എം പിമാരെ കാണാൻ മുഖ്യമന്ത്രിക്ക് ഇപ്പോൾ താൽപര്യമില്ല. ലോക് സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയാണ് ഇതിന് കാരണം. എം പിമാരെ ബൈപാസ് ചെയ്ത് ദില്ലിയിൽ ഒരാളെ നിയമിച്ചതുകൊണ്ട് ഒരു ഉപയോഗവും ഉണ്ടാകില്ലെന്നും കൊടിക്കുന്നില്‍ അഭിപ്രായപ്പെട്ടു.