കാസർകോട് യുവതി ആത്മഹത്യ ചെയ്ത കേസിൽ കോൺഗ്രസ് നേതാവായ ഭർത്താവ് അറസ്റ്റിൽ
ജിനോ - ജോസ് ദമ്പതികളുടെ നാല് മക്കളും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്
കാസർകോട്: യുവതി വിഷം കഴിച്ച് മരിച്ച കേസിൽ കോൺഗ്രസ് നേതാവായ ഭർത്താവിനെ അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലയിലെ കരിവേടകത്താണ് സംഭവം. ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ജോസ് പനത്തട്ടേലാണ് അറസ്റ്റിലായത്. കുറ്റിക്കോൽ പഞ്ചായത്തംഗം കൂടിയാണ് ജോസ്. ഇയാൾക്കെതിരെ ഭർതൃ പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്തിട്ടുണ്ട്.
ഒക്ടോബർ 20നാണ് കരിവേടകം സ്വദേശി ജിനോ ജോസിനെ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 25ന് ജിനോ ജോസ് മരിച്ചു. എലിവിഷം കഴിച്ചതാണെന്നാണ് ഭർത്താവ് ജോസ് പൊലീസിനോട് പറഞ്ഞത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നും ബന്ധുക്കൾ ആരോപിച്ചു. ജോസിന്‍റെ അമ്മ മേരിക്കെതിരെ ഗാർഹിക പീഡനത്തിനും കേസെടുത്തു. ജിനോ - ജോസ് ദമ്പതികളുടെ നാല് മക്കളും ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.