കേരളത്തിലെ കോൺഗ്രസിനെ സജീവമാക്കുന്നതിൽ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് വഹിക്കുന്ന പങ്കിനെ ആദരിക്കുന്നു. സതീശനെപ്പോലെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ എല്ലാ യോഗ്യതകളുമുള്ള നേതാവാണ് അദ്ദേഹം- വിൻസന്‍റ് പറയുന്നു.
ഒല്ലൂർ: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോരാട്ടംമുറുകുമ്പോൾ കെ.സി വേണുഗോപാലിന് പിന്തുണയുമായി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എംപി വിൻസന്റ്. കേരളത്തിലെ കോൺഗ്രസിനെ സജീവമാക്കുന്നതിൽ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് വഹിക്കുന്ന പങ്കിനെ ആദരിക്കുമ്പോഴും, കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ പ്രവണതകൾ തിരുത്തപ്പെടേണ്ടതാണെന്ന് എംപി വിൻസന്‍റ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം.
2014-ൽ കോൺഗ്രസ് ഭരണത്തിൽ നിന്നും പുറത്തായതോടെ 'കോൺഗ്രസ് മുക്ത ഇന്ത്യ' എന്ന പ്രഖ്യാപനവുമായി ബിജെപി നയിച്ച രാഷ്ട്രീയ യുദ്ധത്തിൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം വരാനിരിക്കുന്ന പതനത്തിന്റെ വക്കിലാണെന്ന് പലരും വിശ്വസിച്ചു. എന്നാൽ, ആ പ്രതിസന്ധി ഘട്ടത്തിലും തളരാതെ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തു പിടിച്ച ഒരു നേതാവുണ്ട്; മലയാളിയായ കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് നേരെ കേന്ദ്രസർക്കാർ നീക്കങ്ങൾ നടത്തിയപ്പോഴും, പാർട്ടിയെ തകർക്കാൻ പുറത്തുനിന്നും അകത്തുനിന്നും ശ്രമങ്ങൾ ഉണ്ടായപ്പോഴും അചഞ്ചലനായി നിന്ന സംഘാടകനാണ് അദ്ദേഹം, കേരളത്തിലെ കോൺഗ്രസിനെ സജീവമാക്കുന്നതിൽ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് വഹിക്കുന്ന പങ്കിനെ ആദരിക്കുന്നു. സതീശനെപ്പോലെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ എല്ലാ യോഗ്യതകളുമുള്ള നേതാവാണ് അദ്ദേഹം- വിൻസന്‍റ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിട്ട ഒരു കറുത്ത ദശകത്തിലൂടെയാണ് നാം കടന്നുപോയത്. 2014-ൽ കോൺഗ്രസ് ഭരണത്തിൽ നിന്നും പുറത്തായതോടെ 'കോൺഗ്രസ് മുക്ത ഇന്ത്യ' എന്ന പ്രഖ്യാപനവുമായി ബിജെപി നയിച്ച രാഷ്ട്രീയ യുദ്ധം കേവലം അധികാരത്തിന് വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് ഈ രാജ്യത്തിന്റെ മതേതര അടിത്തറയെ തകർക്കാനുള്ള പദ്ധതിയുടേതായിരുന്നു. അമിത് ഷായുടെ കുശാഗ്രബുദ്ധിയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പോലുള്ള കേന്ദ്ര ഏജൻസികളെ ചട്ടുകമാക്കി നേതാക്കളെ ഭയപ്പെടുത്തിയുള്ള തന്ത്രങ്ങളും ഇതിന് ആക്കം കൂട്ടി. അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകളുടെ പണമൊഴുക്കും ആർഎസ്എസിന്റെ ചിട്ടയായ സംഘടനാ സംവിധാനവും ഒത്തുചേർന്നപ്പോൾ ഇന്ത്യൻ ജനാധിപത്യം അസ്തമിക്കുകയാണോ എന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും ഭയപ്പെട്ട കാലമായിരുന്നു അത്.
രാഹുൽ ഗാന്ധിയുടെ വലംകൈയ്യായി നിന്ന ഉത്തരേന്ത്യൻ നേതാക്കളെ പോലും ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചു. കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയെപ്പോലുള്ള മുതിർന്ന നേതാക്കളും, ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ രാഹുലിന്റെ നിഴലായിരുന്ന യുവതുർക്കികളും കോൺഗ്രസ് നൽകിയ എല്ലാ പദവികളും അനുഭവിച്ച ശേഷം അധികാരത്തിനും കേസുകളിൽ നിന്നുള്ള രക്ഷയ്ക്കുമായി കളംമാറി. മഹാരാഷ്ട്രയിൽ ശിവസേനയെയും എൻസിപിയെയും പിളർത്തിയും, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ വിള്ളലുണ്ടാക്കിയും പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ, കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം വരാനിരിക്കുന്ന പതനത്തിന്റെ വക്കിലാണെന്ന് പലരും വിശ്വസിച്ചു.
എന്നാൽ, ആ പ്രതിസന്ധി ഘട്ടത്തിലും തളരാതെ പ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തു പിടിച്ച ഒരു നേതാവുണ്ട്; മലയാളിയായ കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിക്ക് നേരെ കേന്ദ്രസർക്കാർ നീക്കങ്ങൾ നടത്തിയപ്പോഴും, പാർട്ടിയെ തകർക്കാൻ പുറത്തുനിന്നും അകത്തുനിന്നും ശ്രമങ്ങൾ ഉണ്ടായപ്പോഴും അചഞ്ചലനായി നിന്ന സംഘാടകനാണ് അദ്ദേഹം. ഇന്ത്യ ജോഡോ യാത്ര എന്ന ഐതിഹാസിക മുന്നേറ്റത്തിന്റെ വിജയത്തിന് പിന്നിലെ സൂത്രധാരനും, ചിതറിപ്പോയ പ്രതിപക്ഷ നിരയെ 'ഇന്ത്യ' (INDIA) മുന്നണി എന്ന കുടക്കീഴിൽ അണിനിരത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതും കെ.സിയാണ്. പദവികൾക്കായി പാർട്ടി
വിട്ടുപോയവരുടെ നിര നീളുമ്പോഴും, നിശബ്ദനായി പാർട്ടിക്ക് കരുത്തുപകരാൻ കെ.സി കാണിച്ച ആർജ്ജവം വിസ്മരിക്കാവതല്ല. കേരളത്തിലെ കോൺഗ്രസിനെ സജീവമാക്കുന്നതിൽ വി.ഡി. സതീശൻ എന്ന പ്രതിപക്ഷ നേതാവ് വഹിക്കുന്ന പങ്കിനെ ആദരിക്കുമ്പോഴും, കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ പ്രവണതകൾ തിരുത്തപ്പെടേണ്ടതാണ്. ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കോൺഗ്രസിനെ ശ്വാസം മുട്ടിച്ചപ്പോൾ അതിനെ അതിജീവിച്ച് പാർട്ടിയെ ഇന്ന് ഇന്ത്യയുടെ ഔദ്യോഗിക പ്രതീക്ഷയാക്കി മാറ്റാൻ രാഹുൽ ഗാന്ധിക്കൊപ്പം കെ.സിയും വിയർപ്പൊഴുക്കിയിട്ടുണ്ട്. വി.ഡി. സതീശനെപ്പോലെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ എല്ലാ യോഗ്യതകളുമുള്ള നേതാവാണ് അദ്ദേഹം.


