ഇതിലും വലിയ അടി അടുത്തകാലത്തൊന്നും സർക്കാരിന് കിട്ടാനില്ലെന്നും തെരഞ്ഞെടുപ്പ് ഒരുക്കം സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമമെന്നും ചെന്നിത്തല. കോടതിയെടുത്ത തീരുമാനം ശരിയായ അർത്ഥത്തിലാണെന്നും ചെന്നിത്തല.
കൊല്ലം: നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയത് സർക്കാരിൻ്റെ കരണത്തേറ്റ അടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിലും വലിയ അടി അടുത്തകാലത്തൊന്നും സർക്കാരിന് കിട്ടാനില്ല. തെരഞ്ഞെടുപ്പ് ഒരുക്കം സർക്കാർ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തിപ്പിക്കാനായിരുന്നു ശ്രമം. കോടതിയെടുത്ത തീരുമാനം ശരിയായ അർത്ഥത്തിലാണ്. സർക്കാർ ഉദ്യോഗസ്ഥരെ പാർട്ടിക്കുവേണ്ടി വിടുപണി ചെയ്യിപ്പിക്കുന്നത് നാണം കെട്ട പരിപാടിയാണെന്നും സർക്കാരിന്റെ പണം ഉപയോഗിച്ച് കൊണ്ടുള്ള പാർട്ടി പരിപാടിയാണ് സർവ്വെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പിന് നേതൃത്വം നൽകിയത് ദേവസ്വം മന്ത്രിയാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ പട്ടിക വരും. പാർട്ടിയിലേക്ക് വരുന്ന എല്ലാവരെയും സ്ഥാനാർഥികളാക്കും എന്ന ധാരണ വേണ്ട. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്. ഞങ്ങൾക്ക് സ്ഥാനാർത്ഥി ക്ഷാമമില്ല. ഇടതുമുന്നണിയുടെ നയങ്ങളിൽ പ്രതിഷേധിച്ച് നിരവധി പേർ എൽഡിഎഫ് വിടുന്നുണ്ട്. മണിശങ്കർ അയ്യരെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. അദ്ദേഹം എതിരാളികളെയാണ് പിന്തുണയ്ക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണിത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥിരം ഉള്ളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി
സർക്കാരിന്റെ നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറഞ്ഞത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കേഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്. ഇത് സർക്കാരിന് വലിയൊരു തിരിച്ചടിയാണ്.
2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളേജ് വിദ്യാർത്ഥികളെ സർവ്വേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു. പദ്ധതിക്കായി പോർട്ടൽ തയാറാക്കുകയും ചെയ്തു. ആ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വോളന്റിയർമാരോട് ആവശ്യപ്പെടുകയും ചെയ്തു. അത് സിപിഎം പ്രവർത്തകർ ആണെന്നായിരുന്നു ഹർജിയിലെ ആരോപണം. തുടക്കം മുതൽ തന്നെ ഈ പരിപാടിയെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പരിപാടിയാണ് ഇതെന്നായിരുന്നു പ്രതിപക്ഷം പറഞ്ഞിരുന്നത്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇടതുമുന്നണിയുടെ അജണ്ട നടപ്പാക്കുകയാണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.



