ആത്മഹത്യയിൽ അന്വേഷണം നടക്കണമെന്നും സംഭവത്തിൽ എല്ലാവർക്കും ദുഃഖമാണെന്നും ശശി തരൂർ. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശബരിനാഥിന് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുമ്പോഴായിരുന്നു തരൂരിൻ്റെ പ്രതികരണം.
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ആത്മഹത്യയിൽ അന്വേഷണം നടക്കണമെന്നും സംഭവത്തിൽ എല്ലാവർക്കും ദുഃഖമാണെന്നും ശശി തരൂർ പറഞ്ഞു. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശബരിനാഥിന് വോട്ടഭ്യർത്ഥിച്ച് സംസാരിക്കുമ്പോഴായിരുന്നു തരൂരിൻ്റെ പ്രതികരണം. എന്നാൽ ആത്മഹത്യ കുറിപ്പിലെ മാഫിയ ബന്ധ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് തരൂർ വ്യക്തമായി പ്രതികരിച്ചില്ല.
ഒരു മനുഷ്യൻ മരിച്ചിട്ട് 24 മണിക്കൂർ ആയിട്ടില്ലെന്നും ഇപ്പോൾ അതിനെക്കുറിച്ച് പറയുന്നില്ലെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള തരൂരിൻ്റെ പ്രതികരണം. മാഫിയ ബന്ധം ഉണ്ടെങ്കിൽ ബിജെപി പരിശോധിക്കട്ടെയെന്നും തരൂർ പറഞ്ഞു.
ബിജെപിയിൽ കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരൻ
ബിജെപിയിൽ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇത് ഗൗരവമുള്ള വിഷയമാണ്. പരാതി പറയാൻ വയ്യാത്ത അവസ്ഥയാണ്. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ല. സംസ്ഥാനത്ത് പരാതി പറയാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിലായിരുന്നു മുരളീധരൻ്റെ പ്രതികരണം.
മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി നീങ്ങും. മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. കോൺഗ്രസ് നിയമപരമായി നീങ്ങിത്തുടങ്ങി. പരേതർക്ക് വോട്ടുണ്ട്, ജീവിച്ചിരിക്കുന്നവർക്ക് വോട്ടില്ല. മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാൽ പോലും സിപിഎം നിലം തൊടില്ല. മറ്റൊരു സ്ഥാനാർഥിയെ തീരുമാനിക്കേണ്ടി വന്നാൽ കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്ക് പഞ്ഞമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.



