ആരാകും മുഖ്യമന്ത്രിയെന്നതിന്മേൽ നടക്കുന്ന ചർച്ചകളിന്മേലും സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തല ദില്ലിക്ക് പോയത് മുഖ്യമന്ത്രി ചർച്ചയ്ക്ക് വേണ്ടിയാണോ എന്ന് അറിയില്ല.

കണ്ണൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ത്രസിപ്പിക്കുന്ന വിജയം കോൺഗ്രസ് നേതാക്കന്മാർ മുൻകൂട്ടികണ്ടു പ്രവചിച്ചതെന്ന് കെ സുധാകരൻ എംപി. കോൺഗ്രസിന്റെ നേതാക്കൾക്ക് ജനങ്ങളുടെ പൾസ് അറിയാവുന്നതിൻറെ തെളിവാണ് മുൻകൂട്ടിയുള്ള കൃത്യമായ പ്രവചനമെന്നും സുധാകരൻ പറഞ്ഞു. ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും ഇനിയും ഭരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആരാകും മുഖ്യമന്ത്രിയെന്നതിന്മേൽ നടക്കുന്ന ചർച്ചകളിന്മേലും സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തല ദില്ലിക്ക് പോയത് മുഖ്യമന്ത്രി ചർച്ചയ്ക്ക് വേണ്ടിയാണോ എന്ന് അറിയില്ല. അറിയാതെ പറയാൻ പറ്റില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ ഭാവി സിപിഎമ്മിനോട് ചോദിക്കണം. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നുമല്ലാണ്ടായി. വലിയ വിജയം നേടി നിൽക്കുമ്പോൾ ബിജെപിയുടെ വിജയം ചോദിച്ചു ഞങ്ങളെ വിഷമിപ്പിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു. 

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചരടുവലികൾ സജീവമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണായകമായ നിയമസഭാ കക്ഷി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് പ്രതിനിധികളായ അജയ് മാക്കനും മുകുൾ വാസ്നിക്കും നിരീക്ഷകരായി നാളെ കേരളത്തിലെത്തും. ഇവർ ഓരോ എം.എൽ.എമാരെയും നേരിൽക്കണ്ട് അഭിപ്രായം തേടും. ഈ റിപ്പോർട്ട് ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷന് കൈമാറാനാണ് തീരുമാനം.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കായി അണിയറയിൽ ഗ്രൂപ്പ് പോര് ശക്തമാണ്. ഹൈക്കമാൻഡിന്റെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെയും പിന്തുണ ഉറപ്പാക്കാൻ മൂന്ന് പക്ഷങ്ങളും തീവ്രശ്രമം നടത്തുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ തങ്ങളുടെ പ്രിയ നേതാവിനായി കമന്റ് ബോക്സ് യുദ്ധം തന്നെ അണികൾ ആരംഭിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിന് പുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളെ പിന്തുണച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും ഉയർന്നിട്ടുണ്ട്.