Asianet News MalayalamAsianet News Malayalam

മകന് താക്കോൽ സ്ഥാനം നൽകി പ്രതിഭയെ അനുനയിപ്പിക്കാൻ നീക്കം: ഹിമാചലിൽ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം തുടരുന്നു

ഹിമാചലിൽ ആശ്വാസ വിജയത്തിന്റെ ആഹ്ലാദമവസാനിക്കും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് മുറുകുകയാണ്.

Congress Parliamentary Meeting progressing in Himachal
Author
First Published Dec 9, 2022, 8:17 PM IST

ഷിംല: മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രതിഭാ സിംഗ് സമ്മർദം ശക്തമാക്കിയതോടെ ഹിമാചൽ പ്രദേശിൽ നാടകീയ രംഗങ്ങൾ. നിരീക്ഷകനായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിൻറെ വാഹനം തടഞ്ഞ പ്രവർത്തകർ പ്രതിഭാ സിംഗിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു കോൺഗ്രസ് കത്തുനൽകി. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇപ്പോൾ ഷിംലയിൽ ചേരുകയാണ്. 39 എംഎൽഎമാർ യോഗത്തിന് എത്തി, ഒരാൾ എത്തികൊണ്ടിരിക്കുന്നു എന്നാണ് വിവരം. 

ഹിമാചലിൽ ആശ്വാസ വിജയത്തിന്റെ ആഹ്ലാദമവസാനിക്കും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് മുറുകുകയാണ്. കോൺഗ്രസ് നിരീക്ഷകരായ ഭൂപേഷ് ഭാഗേൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എംപി എന്നിവർ ഷിംലയിലെത്തി സംസ്ഥാന അദ്ധ്യക്ഷ പ്രതിഭാ സിംഗുമായി ചർച്ച നടത്തി മടങ്ങുമ്പോഴാണ് സ്വകാര്യ ഹോട്ടലിന് മുന്നിൽ ഒരുവിഭാഗം പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞത്. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രവർത്തകർ മുദ്രാവാക്യവും വിളിച്ചു. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻ പിസിസി അധ്യക്ഷൻ സുഖ്വിന്ദർ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകൾ സജീവ ചർച്ചയിലേക്ക് വന്നതോടെയാണ് അവകാശവാദവുമായി പ്രതിഭാ സിംഗ് രംഗത്തെത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മ‌ർദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിൻറെ ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്ന് പ്രതിഭ ഇന്ന് തുറന്നടിച്ചു.

മകനും എംഎൽഎയുമായ വിക്രമാദിത്യ സിംഗിന് കാര്യമായ പദവി കിട്ടാനാണ് പ്രതിഭയുടെ സമ്മർദ്ദമെന്ന് കോൺഗ്രസ് കരുതുന്നു. വിക്രമാദിത്യ സിംഗിന് ക്യാബിനറ്റിൽ നിര്‍ണായക പദവി കിട്ടാനാണ് സാധ്യത. പ്രതിഭയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തൊൻ എംപിസ്ഥാനം രാജിവയ്ക്കേണ്ടിവരും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാട് നി‌ർണായകമാണ്. മകന് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കത്തിനും സാധ്യതയുണ്ട്. കൂടുതൽ എംഎൽഎമാരുടെ പിന്തുണ സുഖ് വിന്ദർ സിംഗ് സുഖുവിനാണെന്നാണ് സൂചന. തർക്കം മുറുകുന്നതിനാൽ തീരുമാനം പാർട്ടി കേന്ദ്രനേതൃത്വത്തിന് വിടാനാണ് സാധ്യത.

Follow Us:
Download App:
  • android
  • ios