Asianet News MalayalamAsianet News Malayalam

സംയുക്ത പ്രക്ഷോഭം: മതേതര ഇന്ത്യ ഒന്നിച്ചു നില്‍ക്കണമെന്ന് ചെന്നിത്തല, സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

  • കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ജനമുന്നേറ്റ സംഗമം 
  • മുതിര്‍ന്ന നേതാക്കൾ പ്രക്ഷോഭവുമായി രംഗത്ത് 
  • എറണാകുളം മാര്‍ച്ചിൽ സംഘര്‍ഷം 
  • സിപിഎം മാപ്പ് പറഞ്ഞാൽ സഹകരിക്കാമെന്ന് മുല്ലപ്പള്ളി
congress protest against citizenship amendment act kerala
Author
Trivandrum, First Published Dec 21, 2019, 12:00 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംസ്ഥാന വ്യാപകമായി നടന്ന ജനമുന്നേറ്റ ജാഥകളിൽ ആയിരങ്ങൾ അണിനിരന്നു. ഓരോ ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ജനമുന്നേറ്റ സംഗമങ്ങൾ സംഘടിപ്പിച്ചത്. കാസര്‍കോട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മതേതര സഖ്യത്തിന് വിലങ്ങു തടി ആയതിൽ സിപിഎം മാപ്പ് പറയണം. എന്നാൽ ഒരുമിച്ച് പ്രധിഷേധിക്കാം എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് എം പി മാരുടെ നേതൃത്വത്തിൽ കേരളത്തിൽ ലോങ്ങ് മാർച്ചുകൾ നടത്തും. ഒരു മാസം നീണ്ട് നിൽക്കുന്ന പ്രതിഷേധങ്ങൾക്ക് ഡിസിസികൾ നേതൃത്വം നൽകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

മലപ്പുറത്ത് നടന്ന ജനമുന്നേറ്റയാത്രക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകി. കളക്ട്രേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിഷേധക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധം എംഎം ഹസനാണ് ഉദ്ഘാടനം ചെയ്തത്. ഭരണകൂട ഭീകരതയുടെ ഭീഭത്സ മുഖമാണ് രാജ്യം കാണുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് മുസ്ലീങ്ങൾ മാത്രം നടത്തേണ്ട സമരമല്ല, മതേതര ഇന്ത്യ ഒരുമിച്ചാണ് സമരം നടത്തേണ്ടതെന്ന് എന്ന അഭിപ്രായവും പ്രതിപക്ഷ നേതാവ് പങ്കുവച്ചു. 

പൗരത്വ രജിസ്റ്റർ നടപടികൾ സംസ്ഥാനം നിർത്തിവെച്ചത് സ്വാഗതം ചെയ്യുകയാണെന്ന് ചെയ്ത് ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രജിസ്റ്റർ നടപടിയുമായി മുന്നോട്ട് പോകേണ്ടന്നാണ് തീരുമാനം. എല്ലാ ബിജെപി ഇതര സർക്കാരും ഇത നടപടിയുമായി മുന്നോട്ട് പോകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. 

എറണാകുളത്ത് നടന്ന മാര്‍ച്ചാണ് സംഘര്‍ഷമായത്. പ്രകടനത്തിനിടെ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഹൈബി ഈഡൻ എംപി അടക്കമുള്ളവര്‍ ബിഎസ്എൻഎൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. വിഡി സതീശനാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്. മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് വിഡി സതീശൻ ആരോപിച്ചു. 

യുഡിഎഫ് കൺവീനര്‍ ബെന്നി ബെഹ്നാനും  ടിഎൻ പ്രതാപൻ എംപിയാണ് തൃശൂരിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് നടത്തിയ കലക്ട്രേറ്റ് മാർച്ചിനിടെ പത്തനംതിട്ടയിൽ പൊലീസ് ബാരിക്കേഡ് മറികടന്ന കെഎസ്‍യു ജില്ലാ പ്രസിഡന്‍റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിലും പ്രതിഷേധക്കാര്‍ കളക്ടേറ്റിന് മുന്നിലെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു 

 

 

Follow Us:
Download App:
  • android
  • ios