കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇടുക്കി മണ്ഡലം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ഇടുക്കി ജില്ല നേതൃത്വം. ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്തും നൽകി. റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥി വേണമെന്നാണ് ആവശ്യം
ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഇടുക്കി മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് ഇടുക്കി ജില്ല നേതൃത്വം മുന്നോട്ട്. ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്തും നൽകി. 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥി വേണമെന്നാണ് ആവശ്യം. എന്നാൽ, മണ്ഡലം വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. 1980,82 എന്നീ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോസ് കുറ്റിയാനിയും 87 ൽ റോസമ്മ ചാക്കോയുമാണ് വിജയിച്ചത്. 96 ൽ ജനതാദളിലെ പി പി സുലൈമാൻ റാവുത്തർ മണ്ഡലം പിടിച്ചെടുത്തു.
2001 ൽ റോഷി അഗസ്റ്റിലൂടെ യുഡിഎഫ് തിരിച്ചു പിടിച്ചു പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും യുഡിഎഫിൽ നിന്നാണ് റോഷി അഗസ്റ്റിൻ ജയിച്ചത്. കേരള കോൺഗ്രസ് എം മുന്നണി മാറിയതോടെ കഴിഞ്ഞ തവണ എൽഡിഎഫിനൊപ്പം നിന്നപ്പോഴും റോഷിയെ മണ്ഡലം തുണച്ചു. ഇതോടെ മന്ത്രിയുമായി. ഇത്തവണ ആറാമങ്കത്തിനിറങ്ങുകയാണ് റോഷി. കഴിഞ്ഞ തവണ 5573 വോട്ടുകൾക്കാണ് റോഷി അഗസ്റ്റിന്‍റെ വിജയം.
തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ആണ് വിജയിച്ചത്. എൽഡിഎഫിനേക്കാൾ 15750 ഓളം വോട്ടുകൾ യുഡിഎഫിന് കൂടുതൽ കിട്ടിയിട്ടുണ്ട്. പാർലമെൻറ് തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മുൻതൂക്കം. കോൺഗ്രസ് ഏറ്റെടുത്താൽ മണ്ഡലം മണ്ഡലം തിരിച്ചു പിടിക്കാമെന്നാണ് നേതൃത്വത്തിന്‍റെ കണക്കു കൂട്ടൽ. അതേസമയം, പി ജെ ജോസഫിനെ പിണക്കാതെ എങ്ങനെ സീറ്റ് ഏറ്റെടുക്കുമെന്നതാണ് കേൺഗ്രസ് സംസ്ഥാന നേതൃത്വത്തെ കുഴക്കുന്നത്. പകരം വിജയ സാധ്യതയുള്ള മണ്ഡലം വിട്ടു തരാമെന്ന ഫോർമുല ജോസഫ് അംഗീകരിച്ചാൽ മാത്രമേ ചർച്ച മൂന്നോട്ടു പോകൂ. അടുത്ത യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.
സീറ്റ് വിഭജനം; കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് നിര്‍ണായക ചര്‍ച്ച ഇന്ന്
അതേസമയം, യുഡിഎഫിലെ സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള നിർണായക ചർച്ച ഇന്ന് നടക്കും. കേരള കോൺഗ്രസിന്റെ നാല് സീറ്റുകൾ ഏറ്റെടുക്കുക എന്നതാണ് കോൺഗ്രസിന്‍റെ നീക്കം. ഇടുക്കി കുട്ടനാട്, ഏറ്റുമാനൂർ കോതമംഗലം സീറ്റുകൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് ഉദ്ദേശ്യം. എന്നാൽ, കഴിഞ്ഞതവണ മത്സരിച്ചത് പോലെ 10 സീറ്റുകൾ വേണമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഏതെങ്കിലും സീറ്റുകൾ വെച്ചു മാറേണ്ടി വന്നാൽ പകരം സീറ്റുകൾ വേണമെന്നതാണ് ആവശ്യം. എന്നാൽ, ഈ സീറ്റുകളിൽ ജയ സാധ്യത തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ആണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ലീഗടക്കം സീറ്റുകൾ വെച്ചുമാറാൻ തയ്യാറാണെങ്കിലും പകരം ഏതു സീറ്റ് എന്ന കാര്യത്തിൽ ഇപ്പോഴും കോൺഗ്രസിൽ അന്തിമ ധാരണയായിട്ടില്ല. നിയമസഭാ നടപടികൾക്ക് ശേഷമാകും ഉഭയ കക്ഷി ചർച്ച



