കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. റെയ്ഡിനിടെ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. ഈ അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണം. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കണം. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികൾ വേണമെന്നുണ്ടെന്നും ഇത് പാലിച്ചിട്ടില്ലെന്നും കത്തിൽ. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോർട്ടുകൾ മാത്രം പൊതുസമൂഹത്തിൽ വിശ്വാസ്യത ഉറപ്പാക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടി.
ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയെന്നു കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് റോയ് പറഞ്ഞിരുന്നു എന്ന് കുടുംബം പറയുന്നു. ഇതു ഏറെ ഗൗരവം ഉള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സി ജെ റോയിക്ക് ഇന്നലെ ബെംഗളൂരു കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് നൽകിയത്. റോയിയുടെ മൃതദേഹം ബെംഗളുരുവിലാണ് സംസ്കരിച്ചത്. രാവിലെ 10 മുതൽ 2 മണി വരെ റോയിയുടെ പ്രിയപ്പെട്ട നേച്ചേഴ്സ് ലക്ഷ്വറി കാസ്കേഡിൽ പൊതുദർശനം നടത്തിയ ശേഷമായിരുന്നു സംസ്കാരം. നാട്ടുകാരും വ്യവസായ പ്രമുഖരുമടക്കം സിനിമാ പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ റോയിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി. ശേഷം വൈകിട്ട് നാലരയോടെ നേച്ചേഴ്സ് ലക്ഷ്വറിയിൽ തന്നെയാണ് സംസ്കാരവും നടത്തിയത്. നേച്ചർസ് ലക്ഷ്വറിയിൽ വികാര നിർഭര രംഗങ്ങളായിരുന്നു പൊതുദർശനത്തിനിടെ ഉണ്ടായത്.


