നിരോധനം പിൻവലിച്ചു, മോൻസൻ വിഷയത്തിൽ ചാനൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കും
കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചാനൽ ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു മോൻസനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തത്
തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പ്രതിനിധികൾ പങ്കെടുക്കേണ്ടെന്ന തീരുമാനം കോൺഗ്രസ് മാറ്റി. ചർച്ചകളിൽ പങ്കെടുക്കാൻ കെപിസിസി (kpcc) വക്താക്കൾക്ക് കോൺഗ്രസ് അനുമതി നൽകി. കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചാനൽ ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നാരോപിച്ചായിരുന്നു മോൻസനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് തീരുമാനമെടുത്തത്. ഇതാണ് കോൺഗ്രസ് പിന്നീട് പിൻവലിച്ചത്. എനിക്കാണ് കാര്യങ്ങൾ അറിയുന്നത് താൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു വിഷയത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പാലക്കാട്ട് പറഞ്ഞത്.
മോൺസൻ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. .സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിരുന്നു. 2018 നവംബർ 22ന് ഉച്ചയ്ക്ക് 2മണിക്ക് ഇയാളുടെ കലൂരുളള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്.
'വിദേശത്ത് നിന്നെത്തിയ കോടികൾ കൈയ്യിൽ കിട്ടാൻ ഡൽഹിയിലെ ഗുപ്ത അസോസിയേറ്റ്സിന് അടിയന്തരമായി 25 ലക്ഷം രൂപ വേണമെന്ന് മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ടു'. കെ സുധാകരൻറെ ഇടപെടലിൽ പാർലമെന്‍റിലെ പബ്ളിക് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് ഒപ്പുടിവിച്ച് പണം വിടുവിക്കുമെന്നും സംശയമുണ്ടെങ്കിൽ തന്‍റെ വീട്ടിലേക്ക് വന്നാൽ മതിയെന്നും അറിയിച്ചു. നവംബർ 22ന് കലൂരിലെ വീട്ടിൽവെച്ച് സുധാകരന്‍റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കാര്യങ്ങൾ സംസാരിച്ചെന്നും ഇതിന് തുടർച്ചയായി 25 ലക്ഷ രൂപ കൈമാറിയെന്നുമാണ് പരാതിയിലുളളത്.