മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ വിവാദ പ്രസ്താവന നടത്തി നടപടി നേരിട്ട തൃശ്ശൂർ കൗൺസിലർ ലാലി ജെയിംസ് കോൺഗ്രസിൽ തിരിച്ചെത്തി. ഡിസിസി അധ്യക്ഷന് മാപ്പ് എഴുതി നൽകിയതിനെ തുടർന്നാണ് മടങ്ങിവരവ്. സ്ഥാനാർത്ഥി രാജൻ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്ന് ലാലി അറിയിച്ചു.
തൃശ്ശൂർ: മേയർ സ്ഥാനാർത്ഥിത്വം കിട്ടാത്തതിനെ തുടർന്ന് വിവാദ പ്രസ്താവന നടത്തി പാർട്ടി നടപടി നേരിട്ട തൃശ്ശൂർ കൗൺസിലർ ലാലി ജെയിംസ് വീണ്ടും കോൺഗ്രസിൽ. ഡിസിസി അധ്യക്ഷനും മാപ്പ് എഴുതി നൽകിയതിനെ തുടർന്നാണ് ലാലി ജെയിംസിനെ തിരിച്ചെത്താനുള്ള വഴി തുറന്നത്. തൃശ്ശൂർ സ്ഥാനാർത്ഥി രാജൻ പല്ലന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ലാലി എത്തി. രാജൻ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്ന ലാലി പറഞ്ഞു. പട്ടിക തെറ്റിന് മാപ്പ് പറയുന്നതിൽ പിശക് കാണുന്നില്ലെന്നും പാർട്ടിയോട് മാപ്പ് പറയുന്നതിൽ അഭിമാനമെന്നും ലാലി ജെയിംസ് കൂട്ടിച്ചേര്‍ത്തു. ലാലിയുടെ മടങ്ങിവരവ് കൂടുതൽ ഗുണകരമാകുമെന്ന് സ്ഥാനാർത്ഥി രാജൻ പല്ലൻ പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണം ലാലി ജെയിംസ് ഉന്നയിച്ചത്. മേയറായി തീരുമാനിച്ച നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നാണ് മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജയിംസ് ആരോപിച്ചത്. വിവാദത്തിന് പിന്നാലെ ലാലി ജെയിംസിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍റ് ചെയ്യുകയായിരുന്നു.
