ബംഗളൂർ-കോട്ടയം യാത്ര മാനദണ്ഡങ്ങൾ പാലിച്ചു തന്നെ; കെപിസിസിക്ക് ബന്ധമൊന്നുമില്ലെന്നും വിശദീകരണം
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തിയത്. വാഹനം ഏർപ്പാടാക്കിയത് കെപിസിസി അല്ലെന്നും കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
കോട്ടയം: ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് രേഖകൾ ഇല്ലാതെ യാത്രക്കാരെ കൊണ്ടു വന്നു എന്ന ആരോപണം തെറ്റാണെന്നു കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചാണ് സർവ്വീസ് നടത്തിയത്. വാഹനം ഏർപ്പാടാക്കിയത് കെപിസിസി അല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
തമിഴ്നാട്, കർണാടക സംസ്‌ഥാനങ്ങളുടെ പാസ്സോട് കൂടിയാണ് ബസ് സർവ്വീസ് നടത്തിയത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. ബംഗളുരുവിലെ ആളുകൾ ഉണ്ടാക്കിയ വാട്സ്ആപ്പ് കൂട്ടായ്മ ആണ് യാത്ര ക്രമീകരിച്ചത്. പുത്തൻ കുരിശിൽ ഉള്ള ആളാണ് വാഹനം ബുക്ക് ചെയ്തത്. ട്രിപ്പ് കഴിഞ്ഞ് രോഗ ലക്ഷണം ഉണ്ടെങ്കിൽ മാത്രം ഡ്രൈവർ ക്വാറന്റീനിൽ പോയാൽ മതി
എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത്.
കുമളി ചെക്ക് പോസ്റ്റിൽ പരിശോധിച്ചു വാഹനം അണുവിമുക്തമാക്കി. കോട്ടയത്ത് ഇറങ്ങിയവർക്ക് വീടുകളിലേക്ക് പോകാനുള്ള വാഹനം എത്തിയിരുന്നില്ല. അതിനാലാണ് പാസിനായി അവർ പോലീസിനെ സമീപിച്ചത്. കെപിസിസിയുമായി യാത്രക്ക് ബന്ധമൊന്നുമില്ലെന്നും കോൺട്രാക്ട് കാരിയേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.