സഭ ഭൂമി ഇടപാട്; ജോർജ്ജ് ആലഞ്ചേരി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ കോടതി വിധി ഇന്ന്
സഭ ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും കർദ്ദിനാൾ ആലഞ്ചേരി കോടതിയെ അറിയിച്ചിട്ടുണ്ട്.
കൊച്ചി: വിവാദമായ സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം മൂന്ന് പേർ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. ആർച്ച് ബിഷപ് മാർ ജോർജ്ജ് ആലഞ്ചേരി, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവരാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുൻവശമുള്ള 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാൻ ഉത്തരവിട്ടത്.
എന്നാൽ, സഭ ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും കൂരിയയുടെ തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും കർദ്ദിനാൾ ആലഞ്ചേരി കോടതിയെ അറിയിച്ചിട്ടുണ്ട്. ആലഞ്ചേരിയ്ക്ക് പുറമെ അതിരൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫോ. ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.