ആർച്ച് ബിഷപ് മാർ ജോർജ്ജ് ആല‌ഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ വിചാരണ നേരിടണം.  

കൊച്ചി: വിവാദമായ സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ വിധി. ഭൂമി ഇടപാട് കേസിൽ വിചാരണ നേരിടണമെന്ന തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് നൽകിയ ഹർജി സെഷൻസ് കോടതി തള്ളി. ഇതോടെ ആർച്ച് ബിഷപ് മാർ ജോർജ്ജ് ആല‌ഞ്ചേരി, അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണം.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഭാരത് മാതാ കോളേജിന് മുൻവശമുള്ള 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് ഭൂമി നടത്തിയതെന്നും ചൂണ്ടികാണിച്ച് പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു നേരത്തെ കോടതി കേസ് എടുത്ത് വിചാരണ നേരിടാൻ ഉത്തരവിട്ടത്.