ബ്രോക്കർ മുഖേനെ വാങ്ങിയ സ്ഥലമാണെന്നും മറ്റൊന്നും അറിയില്ലെന്നും സ്ഥലം വാങ്ങിയ ആൾ പറയുന്നു.

പാലക്കാട്: പാലക്കാട് ഓഫീസ് പണിയാൻ കോൺഗ്രസിന് (Congress) ദാനം കിട്ടിയ ഭൂമി മറിച്ചുവിറ്റതിനെ ചൊല്ലി തർക്കം. പുതുശ്ശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് വിവാദമണ്ണിൽ തമ്മിലടിക്കുന്നത്. തർക്കം കോടതി കയറിയതോടെ സ്ഥലം വാങ്ങിയ വ്യക്തിയും കുടുങ്ങി. പാലക്കാട് കോയമ്പത്തൂർ ദേശീയ പാതയിലെ നാലര സെന്‍റ് സ്ഥലത്തെ ചൊല്ലിയാണ് പുതുശ്ശേരി കോൺഗ്രസിലെ തമ്മിലടി. 1989 ലാണ് നാട്ടുകാരനായ എം വി ബാലകൃഷ്ണൻ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പണിയാൻ സ്ഥലം സൗജന്യമായി നൽകിയത്. എന്നാല്‍ ഭൂമി ഓഫീസ് നിർമാണത്തിനെ ഉപയോഗിക്കാവു, ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല, ദാനം ചെയ്തയാളുടെ പേര് രേഖപ്പെടുത്തണം തുടങ്ങി ഒപ്പം കുറച്ച് നിബന്ധനകളും വെച്ചിരുന്നു.

എന്നാൽ വെറുതെ കിട്ടിയ ഭൂമി ചുളുവിലയ്ക്ക് മറിച്ചുവിറ്റെന്ന് ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. കാടുമൂടിക്കിടന്ന ഭൂമി വെട്ടിത്തെളിച്ച് കെട്ടിടം പണി തുടങ്ങിയപ്പോഴാണ് പാർട്ടിക്കകത്തെ തർക്കം വെളിച്ചത്തായത്. പ്രശ്നം കേസായി കോടതി കയറിയതോടെ നിർമാണത്തിന് സ്റ്റേ വന്നു. ബ്രോക്കർ മുഖേനെ വാങ്ങിയ സ്ഥലമാണെന്നും മറ്റൊന്നും അറിയില്ലെന്നും സ്ഥലം വാങ്ങിയ ആൾ പറയുന്നു. കഞ്ചിക്കോട് മൂന്ന് നിലകളുടെ കോൺഗ്രസ് ഓഫീസിന് പണം കണ്ടെത്താനാണ് ഭൂമി വിറ്റതെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. ജില്ലാ നേതൃത്വവും പാർട്ടിയുടെ ജനപ്രതിനിധികളും എല്ലാം അറിഞ്ഞെിരുന്നെന്ന് പറയുന്നു മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് മുരുകാനന്ദൻ.