വ്യാജ സീലും വ്യാജരേഖയും ഉണ്ടാക്കി, ലക്ഷങ്ങളുടെ കുറിപ്പണം തട്ടി; കളക്ഷൻ ഏജൻ്റിനെതിരെ പരാതിയുമായി സഹകരണ ബാങ്ക്
എറവ് ഭാഗത്തെ പണം പരിവിനായി ബാങ്ക് ഏർപ്പെടുത്തിയ ഏജൻറാണ് ഹേമ. ഇവർ പിരിച്ച ലക്ഷക്കണക്കിന് രൂപ ബാങ്കിൽ അടച്ചില്ലെന്നാണ് പരാതി.
തൃശ്ശൂർ: തൃശ്ശൂർ മണലൂർ സഹകരണ ബാങ്കിൽ നിന്ന് കളക്ഷൻ ഏജന്റ് ലക്ഷക്കണക്കിന് രൂപയുടെ കുറിപ്പണം തട്ടിയതായി പരാതി. എറവ് സ്വദേശി ഹേമയ്ക്കെതിരെയാണ് ബാങ്ക് പരാതി നൽകിയത്. നാട്ടുകാരിൽ നിന്ന് പിരിച്ച 28 ലക്ഷത്തോളം രൂപ ബാങ്കിൽ അടച്ചില്ലെന്നാണ് ആക്ഷേപം.
എറവ് ഭാഗത്തെ പണം പരിവിനായി ബാങ്ക് ഏർപ്പെടുത്തിയ ഏജൻറാണ് ഹേമ. ഇവർ പിരിച്ച ലക്ഷക്കണക്കിന് രൂപ ബാങ്കിൽ അടച്ചില്ലെന്നാണ് പരാതി. നിരവധി പേരിൽ നിന്ന് ശേഖരിച്ച 28 ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ബാങ്ക് പരാതിയിൽ പറയുന്നു. ബാങ്കറിയാതെ നിരവധി പേരെ ഇവർ കുറിയിൽ ചേർത്തിരുന്നു. ഇതിനായി ബാങ്കിന്റെ വ്യാജസീലും വ്യാജരേഖയും ഉണ്ടാക്കി. ഇക്കാര്യത്തിൽ പരിശോധന തുടരുകയാണ്.
കുറി വിളിക്കാനായി പലരും ബാങ്കിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞ ആഴ്ച ബാങ്കിൻ്റെ പേരിലുള്ള ഒരു കെട്ട് പേപ്പറുകൾ മണലൂർ കടവിൽ നിന്നും നിന്നും കിട്ടിയത് പരിശോധിച്ചപ്പോഴാണ് പിരിവ് നടത്തിയിരുന്നെന്നും ഇതൊന്നും കണക്കിൽ വരാത്തതാണെന്ന് സഹകരണ ബാങ്ക് അധികൃതർ മനസ്സിലാക്കിയത്. കേസിൽ കളക്ഷൻ ഏജന്റ് ഹേമയെ പൊലീസ് വിളിപ്പിച്ചെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരിച്ചയച്ചു. അടുത്ത ദിവസം ഇവരെ ചേദ്യം ചെയ്യും.