കൊറോണ: വാഹന പരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏത്സമയം കാസർകോഡ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളെ കൂടാതെ മൂന്ന് പേരകൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരകിച്ചവരുടെ സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി.
ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അഞ്ചുപേരുടെ പരിശോധന ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. 12 പേരുടെ ഫലം ലഭിക്കാനുണ്ട്.