കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ ഹാജരായി. നടപടിക്ക് കളക്ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 

കൊച്ചി: കൊച്ചിയിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപ്പറേഷനെ വിമർശിച്ച് ഹൈക്കോടതി. നഗരത്തിലെ പല ഓടകളും തുറന്നിട്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം ഇവ മൂടാൻ നടപടി വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കോടതിയിൽ നേരിട്ട് ഹാജരായ കോർപ്പറേഷൻ സെക്രട്ടറി സംഭവത്തിൽ ക്ഷമ ചോദിച്ചു. പനമ്പള്ളി നഗറിൽ അമ്മയോടൊപ്പം റോഡിൽ നടന്ന കുട്ടി കാനയിൽ വീണ സംഭവത്തിന് പിന്നാലെയാണ് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ കോടതി നേരിട്ട് വിളിപ്പിച്ചത്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. 

YouTube video player

എംജി റോഡിലടക്കം നഗരത്തിലെ പലയിടത്തും ഓടകൾ തുറന്നിട്ടിരിക്കുകയാണ്. ഇത് മൂടാൻ നടപടി വേണമെന്ന് കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്കകം ഓവുചാലുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ സ്ലാബ് ഇട്ട് മൂടുന്നതിന് നടപടി എടുക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. ഇതിന് ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണമെന്നും നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നഗര റോഡുകൾ മുതിർന്നവർക്ക് മാത്രമുള്ളതല്ലെന്നും കുട്ടികൾക്കും അവകാശപ്പെട്ടതാണെന്നും കോടതി അധികൃതരെ ഓർമ്മിപ്പിച്ചു. വിഷയം ഡിസംബർ 2 ന് കോടതി വീണ്ടും പരിഗണിക്കും.