ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും തിരുമലയിലും പൊതു ദർശനത്തിന് ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ തിരുമല അനിലിൻെറ സംസ്കാരം ഇന്ന്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും തിരുമലയിലും പൊതു ദർശനത്തിന് ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷമായിരിക്കും ശാന്തികവാടത്തിൽ സംസ്കാരം. അനിൽ പ്രസിഡൻറായ സഹകരണ സംഘത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ആത്മഹത്യ. ആറുകോടിയിലധികം രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്. താൻ ഒറ്റപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയുള്ള ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് കൗണ്‍സിലറുടെ ഓഫീസ് മുറിയിൽ അനിൽ കുമാർ ജീവനൊടുക്കിയത്. പൂജപ്പുര പൊലിസ് അന്വേഷണം നടത്തിവരികയാണ്. സിപിഎമ്മിൻ്റെ ഗൂഢാലോചനയുടെ ഭാഗമായി പോലീസ് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്.
അതേ സമയം, തിരുമല അനിലിൻ്റെ ആത്മഹത്യയിൽ പൊലീസിനെതിരെയുള്ള ആരോപണം ആവർത്തിക്കുകയാണ് ബിജെപി. സിപിഎം മുട്ടത്തറ വാർഡ് കൗൺസിലർ അഴിമതിയിൽ കുരുങ്ങിയപ്പോൾ പൊലിസിനെ ഉപയോഗിച്ച് അനിലിനെ കുരുക്കാൻ നോക്കി. പണം ഇന്നലെ എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജില്ലാ പ്രസിഡൻ്റ് കരമന ജയൻ ആരോപിച്ചു.



