പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്‍റണിക്ക് ഇരട്ട ജീവപര്യന്തം തന്നെ
പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ 2012 ജൂൺ 12നാണ് ആട് ആന്‍റണി കുത്തിക്കൊലപ്പെടുത്തിയത്. വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം.
കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആന്‍റണി വർഗ്ഗീസ് എന്ന ആട് ആന്‍റണിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് എതിരെ ആട് ആന്‍റണി നൽകിയ അപ്പീലിൽ ആണ് ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് എം ആർ അനിത എന്നിവരുടെ ഉത്തരവ്.
പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ 2012 ജൂൺ 12നാണ് ആട് ആന്‍റണി കുത്തിക്കൊലപ്പെടുത്തിയത്. വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്‍റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.