കേരള കോൺഗ്രസിലെ പിളർപ്പ്: കേസ് കേൾക്കുന്നതിൽ നിന്ന് തൊടുപുഴ മുൻസിഫ് കോടതി പിന്മാറി
കേസിൽ വിധി പറയാൻ ഇരിക്കെയാണ് കോടതിയുടെ പിന്മാറ്റം. പുതിയ കോടതി ഏതെന്ന് സി ജെ എം അറിയിക്കും.
ഇടുക്കി: കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കേസ് കേൾക്കുന്നതിൽ നിന്ന് തൊടുപുഴ മുൻസിഫ് കോടതി പിന്മാറി. ഇതുസംബന്ധിച്ച് സി ജെ എമ്മിന്നെ വിവരം അറിയിച്ചു. കേസിൽ വിധി പറയാൻ ഇരിക്കെയാണ് കോടതിയുടെ പിന്മാറ്റം. പുതിയ കോടതി ഏതെന്ന് സി ജെ എം അറിയിക്കും.
കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുനിസിഫ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ജൂലൈ 17 വരെയാണ് തെരഞ്ഞെടുപ്പ് നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്.
ചെയർമാന്‍റെ അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ചെയർമാനെന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാനും അച്ചടക്ക നടപടി പോലുള്ള പാര്‍ട്ടി നടപടികൾ എടുക്കാനും ജോസ് കെ മാണിക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ചെയർമാന്‍റെ ഓഫീസ് കൈകാര്യം ചെയ്യാനും കോടതി ഉത്തരവ് അനുസരിച്ച് ജോസ് കെ മാണിക്ക് വിലക്കുണ്ട്.