മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങിയത്. തലസ്ഥാനത്തെ പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവടങ്ങളിൽ നിന്നും പോയവരാണ് പുറത്തിറങ്ങാൻ കഴിയാതെ മുറിയിൽ കഴിയുന്നത്.
തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ സുരക്ഷാ നടപടികളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരിച്ചെത്താനാകാതെ തിരുവനന്തപുരത്ത് നിന്നുള്ള മത്സ്യതൊഴിലാളികൾ ഇറാനിൽ കുടുങ്ങി. മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ തൊഴിലാളികളാണ് കുടുങ്ങിയത്. തലസ്ഥാനത്തെ പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവടങ്ങളിൽ നിന്നും പോയ 17 പേരാണ് പുറത്തിറങ്ങാൻ കഴിയാതെ മുറിയിൽ കഴിയുന്നത്.
ഇറാനിലെ അസലൂരിലെ മുറിയിലാണ് ഇപ്പോഴുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. നാല് മാസം മുമ്പാണ് ഇറാനിലേക്ക് പോയത്. മലയാളികളും തമിഴ്നാട്ടിൽ നിന്ന് ഉള്ളവരും അടക്കം എണ്ണൂറോളം പേര്‍ ഇത്തരത്തിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ഇറാനിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ച പൊഴിയൂര്‍ സ്വദേശി അരുൾദാസ് പറയുന്നത്. മുറിക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ശേഖരിച്ച് വച്ചിരുന്ന ആഹാരസാധനങ്ങളും കഴിഞ്ഞു. ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയാണെന്നും ഇവര്‍ പറയുന്നു.
സ്പോണ്‍സറെ ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച് വരാനും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ വിവരം അറിയിച്ച് ഇന്ത്യയിലേക്ക് മടങ്ങാനാണ് സ്പോൺസര്‍ പറയുന്നതെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.
ഇടപെട്ട് സർക്കാർ
കുടുങ്ങിയ മത്സ്യത്തൊഴിലാളികളുമായി സംസാരിക്കാൻ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടികളുണ്ടാകും. സ്ഥലത്തെ ഇന്ത്യൻ എംബസിയുമായി ഉടനടി സർക്കാർ ബന്ധപ്പെടും. ഇതടക്കമുള്ള തുടർ നടപടികൾക്കായി നോർകയെ ചുമതലപ്പെടുത്തി എന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.
തുടര്‍ന്ന് വായിക്കാം: ലോകത്തെ ഞെട്ടിച്ച് കൊറോണവൈറസ്; അമേരിക്കയിലും മരണം, ആശങ്ക വേണ്ടെന്ന് ട്രംപ്
