എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്; എഴുപതോളം കുട്ടികൾ നിരീക്ഷണത്തിൽ
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ടത്. ഇന്നലെ വൈകുന്നേരം പരിശോധനാഫലം വന്നപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവും കൊവിഡ് പോസിറ്റീവാണ്.
കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എഴുപതോളം കുട്ടികളെ നീരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ആരോഗ്യപ്രവർത്തക കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നതായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് കുട്ടികളെ നിരീക്ഷണത്തിലാക്കിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് നഴ്സിന് രോഗലക്ഷണങ്ങൾ കണ്ടത്. ഇന്നലെ വൈകുന്നേരം പരിശോധനാഫലം വന്നപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ഭർത്താവും കൊവിഡ് പോസിറ്റീവാണ്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ബുധനാഴ്ച മാത്രം കാലടി ശ്രീമൂലനഗരം പഞ്ചായത്തിൽ മാത്രം എഴുപതോളം കുട്ടികൾക്ക് ആരോഗ്യപ്രവർത്തക പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നതായി തിരിച്ചറിഞ്ഞു. തുടർന്ന് ഈ കുട്ടികളെയും ഇവരുടെ മാതാപിതാക്കളേയും നിരീക്ഷണത്തിലാക്കി. കുട്ടികൾക്ക് അടിയന്തരമായി ശ്രവ പരിശോധന നടത്തണമെന്നാണ് ആവശ്യം.
ശ്രീമൂല നഗരം പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്ന്‍റ്മെന്‍റ് സോണുകളാക്കി. നഴ്സിന്‍റെയും ഭർത്താവിന്‍റെയും സമ്പർക്ക പട്ടിക തയാറാക്കുകയാണ്.