മുടി ഡൈ ചെയ്തു വാർത്താ സമ്മേളനം നടത്തിയല്ല കെ കെ ശൈലജ ടീച്ചറമ്മയായതെന്ന് ജനീഷ് കുമാർ എംഎല്‍എ
''ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്‍റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും...''
തിരുവനന്തപുരം: ലോകം മുഴുവന്‍ ഒരുമിച്ച് നിന്നുകൊണ്ട് മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തില്‍ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്ന് ജനീഷ് കുമാർ എംഎല്‍എ. മുഴുവന്‍ കോണ്‍ഗ്രസുകാരും ഇങ്ങനെയെന്ന് കരുതുന്നില്ല. എന്നാല്‍ നിയമസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ മാത്രമെന്നും ജനീഷ് കുമാര്‍ കുറ്റപ്പെടുത്തി.
''ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്‍റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും. പ്രതിപക്ഷ നേതാവ് പറയുമായിരിക്കും ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്ന്.
കേരളത്തിന്‍റെ ആരോഗ്യമന്ത്രി എങ്ങനെയാണ് ടീച്ചറമ്മയായത്. എങ്ങനെയാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയത്... പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യല്‍ചെയ്ത്, ഡൈ ചെയ്ത് പത്ര സമ്മേളനം നടത്തിയല്ല. ജനുവരി 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീര്‍ത്തു നമ്മള്‍ വിജയിച്ചു. പിന്നീട് പത്തനംതിട്ടയില്‍ എത്തി... അസൂയപ്പെട്ടിട്ട് കാര്യമില്ല... '' ജനീഷ് കുമാർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്‍റെ കസേരയുടെ മഹത്വം മുനീര്‍ വിശദീകരിച്ചു. പല മഹാന്മാരും ഇരുന്നതിനെ കുറിച്ച് എം കെ മുനീര്‍ പറഞ്ഞത് അക്ബര്‍ ചക്രവര്‍ത്തിയുടെ സുവര്‍ണ്ണ സിംഹാസനത്തില്‍ മൂട്ട കയറി ഇരുന്നപ്പോള്‍ ഭടന്മാര്‍ അത് ചക്രവര്‍ത്തിയാണ് എന്ന് പറഞ്ഞത് ഓര്‍ത്തിട്ടായിരിക്കുമെന്നും ജനീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.