ലോക്ക് ഡൗണിന് പൂർണ പിന്തുണ; മദ്യത്തിന്റെ ഓൺലൈൻ വിൽപന പ്രായോഗികമല്ലെന്നും പ്രതിപക്ഷം
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സംസ്ഥാന സർക്കാർ എല്ലാവർക്കും സഹായം നൽകണം. സാധാരണക്കാർക്ക് അടിയന്തര ധനസഹായമായി 1000 രൂപ നൽകണം.
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമാർഗമെന്ന നിലയിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ലോക്ക് ഡൗണിന് പൂർണ പിന്തുണ നൽകുന്നതായി പ്രതിപക്ഷം. സാമ്പത്തിക പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജപ്തി നടപടികൾ ഒരു വർഷത്തേക്ക് നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സംസ്ഥാന സർക്കാർ എല്ലാവർക്കും സഹായം നൽകണം. സാധാരണക്കാർക്ക് അടിയന്തര ധനസഹായമായി 1000 രൂപ നൽകണം. നെല്ല് സംഭരണത്തിലെ ആശങ്ക പരിഹരിക്കണം. ബജറ്റിൽ പ്രഖ്യാപിച്ച നികുതിവർധന നീട്ടിവെക്കണം.
ജനുവരി 30 വരെ കുടിശ്ശിഖ ഇല്ലാത്തവർക്ക് മാത്രമേ മൊറട്ടോറിയം ആനുകൂല്യം കിട്ടുകയുള്ളു എന്ന നിബന്ധന ഒഴിവാക്കണം. സോഷ്യൽമീഡിയയിലെ വ്യാജപ്രചാരണങ്ങൾ തടയണം. ബിവറേജ് ഔട്ട്‌ലെറ്റുകൾ പൂട്ടുന്നതിൽ വൈകിയാണെങ്കിലും തീരുമാനമെടുത്തത് നന്നായി. സർക്കാർ അതിനെ ദുരഭിമാന പ്രശ്‌നമായാണ് ആദ്യം കണ്ടത്. മദ്യത്തിന്റെ ഓൺലൈൻ വിൽപന പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.