Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; മാധ്യമ പ്രവര്‍ത്തകനും 3 ആരോഗ്യ പ്രവര്‍ത്തകർക്കും വൈറസ് ബാധ

രോ​ഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോ​ഗ്യപ്രവർത്തകരാണ് കാസർകോട്ടെ ഒരു മാധ്യമപ്രവർത്തകനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

covid 19 kerala situation and test results pinarayi vijayan press meet
Author
Trivandrum, First Published Apr 29, 2020, 5:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്. പത്ത്  പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ് . പൊസിറ്റീവായവരിൽ ആറ് പേ‍ർ കൊല്ലവും രണ്ട് വീതം തിരുവനന്തപുരം, കാസ‍ർകോട് സ്വദേശികളാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് നെ​ഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്.

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ചത്: 

ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോ​ഗ്യപ്രവർത്തകരാണ് കാസർകോട്ടെ ഒരു മാധ്യമപ്രവർത്തകനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ​ഗൗരവകരമായ കാര്യങ്ങളാണ്. വാർത്താശേഖരം  വളരെ കരുതലോടെയാക്കാനും അപകടം ഒഴിവാക്കാനും മാധ്യമപ്രവർത്തകരെല്ലാം വളരെ ശ്രദ്ധിക്കണം ഇക്കാര്യം നേരത്തേയും പലവട്ടം  മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടതാണ്.

ഇതുവരെ 495 പേ‍ർക്കാണ് സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ 123 പേർ ചികിത്സയിലുണ്ട്. 20673 പേ‍ർ നിരീക്ഷണത്തിലുണ്ട്. 20172 പേർ വീടുകളിലും 51 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്..ഇന്ന് 84 പേരെ ആശുപത്രിയിലേക്ക് മാറ്റി. 24952 സാംപിളുകൾ ഇതുവരെ ശേഖരിച്ച് പരിശോധിച്ചു. 23880 എണ്ണം നെ​ഗറ്റീവാണ്.

ആരോ​ഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നീ വിഭാ​ഗങ്ങളിൽ നിന്നും ശേഖരിച്ച 875 സാംപിളുകളിൽ  801 എണ്ണം നെ​ഗറ്റീവാണ്. കഴിഞ്ഞ ദിവസം പുനപരിശോധനയ്ക്ക് അയച്ച 25 സാംപിളുകളുടെ റിസൽട്ട് ഇനിയും വന്നിട്ടില്ല. ഹോട്ട്സ്പോട്ടുകളിൽ ഇടുക്കിയിലെ വണ്ടിപ്പെരിയാർ, കാസർകോട്ടെ അജാനൂർ എന്നീ പഞ്ചായത്തുകളേയും ഉൾപ്പെടുത്തി. നിലവിൽ 108 ഹോട്ട് സ്പോട്ടുകൾ ഉണ്ട്. ഇതിൽ 28 എണ്ണം കണ്ണൂരിലും ഇടുക്കിയിൽ 15 എണ്ണവും ഉണ്ട്.

കണ്ണൂരിൽ 47 പേർ നിലവിൽ ചികിത്സയിലുണ്ട് കോട്ടയത്ത് 18, കൊല്ലം 15, ഇടുക്കി 14, കാസ‍ർകോട് 13, തിരുവന്തപുരം 2 പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് അഞ്ച് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം. തൃശ്ശൂർ, ആലപ്പുഴ, വയനാട് ജിലല്കരളിൽ ആരും ചികിത്സയിൽ ഇല്ല. 

സംസ്ഥാനം അസാധരണ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവത്താതാണ്. വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായി. പ്രതിസന്ധി പരിഹരിക്കാനുള്ള മാർ​ഗങ്ങളിലൊന്ന് എന്ന നിലയിൽ സ‍ർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. 

എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്നന തുകയിലും ഹോണറോറിയത്തിലും കുറവ് വരുത്തും. കൊവിഡ് 19-ന്‍റെ  സാഹചര്യത്തിൽ തദ്ദേശതെരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപികരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കൊവിഡിന്‍റെ  സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്‍റെ നിലപാട്.

കൊവിഡ് കാലത്തെ അതിജീവനത്തിന് ഏറ്റവും പ്രധാനം കൃഷിയാണെന്ന് നേരത്തെ മന്ത്രിസഭ ചർച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ തരിശുഭൂമികളിലും കൃഷി നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി കൃഷിവകുപ്പ് തയ്യാറാക്കിയ പദ്ധതി അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കുക, യുവാക്കളെ കാർഷികമേഖലയിലേക്ക് ആകർഷിക്കുക, തിരിച്ചു വന്നേക്കാവുന്ന പ്രവാസികൾക്കും തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഇതേക്കുറിച്ച് മന്ത്രിമാരും ഉന്നത ഉദ്യോ​ഗസ്ഥരും അടങ്ങിയ യോ​ഗം ചർച്ച ചെയ്തിരുന്നു. കൃഷി വകുപ്പ് തയ്യാറാക്കി പദ്ധതിക്ക് ഇന്ന് ചേർന്ന സെക്രട്ടറിമാരുടെ യോ​ഗം അം​ഗീകരിച്ചു. ചർച്ചയിലുണ്ടായ നിർദേശങ്ങൾ കൂടി ചേർത്ത് പദ്ധതി നടപ്പാക്കും. 

കന്നുകാലി, മീൻ, മുട്ട എന്നിവയുടെ ഉത്പാദനം ഉയർത്തലും പദ്ധതിയുടെ ലക്ഷമാണ്. പദ്ധതിയുടെ നടത്തിപ്പിനായി തദ്ദേശസ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുക. മെയ് പതിനഞ്ചിന് മുൻപായി ഭക്ഷ്യസുരക്ഷയ്ക്കുള്ള പദ്ധതി കൂടി ഉൾപ്പെടുത്തണം. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ പദ്ധതി കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങൾ പദ്ധതിരേഖയിൽ മാറ്റം വരുത്തണം.

സംസ്ഥാനത്തെ തരിശുഭൂമി സംബന്ധിച്ച കൃത്യമായ കണക്ക് സർക്കാരിന്‍റെ കൈയിലുണ്ട്. തരിശു ഭൂമിയിൽ കൃഷി നടത്താൻ ഉടമ തയ്യാറെങ്കിൽ അതിനു വേണ്ട സഹായവും പിന്തുയും സർക്കാർ ചെയ്യും.മറിച്ചാണെങ്കിൽ പുറത്തുള്ളവർക്ക് അവസരം കൊടുക്കും. കൃഷി ചെയ്യുന്നവർക്ക് കുറഞ്ഞ പലിശയ്ക്കോ പലിശ രഹിത വായ്പയോ നൽകാൻ വഴിയൊരുക്കണം. സഹകരണസംഘങ്ങളും നബാർഡും വഴി വായ്പ നൽകും. കൃഷി ചെയ്യുന്ന ഉത്പന്നങ്ങൾ സൂക്ഷിക്കാൻ ശീതികരണ സംവിധാനങ്ങൾ ഒരുക്കണം. ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ ദീർഘകാല പദ്ധതിയുടെഭാ​ഗമായി വരും. ചെറിയ തോടുകളോ കൈവഴികളോ നന്നാക്കണമെങ്കിൽ അതിപ്പോൾ തന്നെ ചെയ്യും.

കൃഷിവകുപ്പിന്‍റെ കണക്ക് അനുസരിച്ച് 1. ലക്ഷം ​ഹെക്ടർ തരിശു ഭൂമിയുണ്ട്. ഇതിൽ തോട്ടം ഭൂമിയും പാടവും ഉൾപ്പെടും. ഈ തരിശുഭൂമിയിൽ കൃഷി ഇറക്കുന്നതോടൊപ്പം 1.40 ഹെക്ടർ ഭൂമിയിൽ ഇടനില കൃഷി നടത്താനും ഉദ്ദേശിക്കുന്നു. കൃഷിയോടൊപ്പം ​ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാർഷിക ചന്ത സംഘടിപ്പിച്ച് വിപണനസാധ്യത കണ്ടെത്തും. കുടുംബശ്രീക്കും കർഷകസംഘങ്ങൾക്കും ചന്ത നടത്താൻ സർക്കാർ സഹായം നൽകും. ഡിജിറ്റൽ വിപണന സാധ്യതയും പരിശോധിക്കും. കാർഷികോത്പന്നങ്ങളുടെ മൂല്യവർധിത വിപണനം നടപ്പാക്കാൻ വേണ്ട സഹായം വ്യവസായവകുപ്പ് ചെയ്യും.

സംസ്ഥാനത്തെ കൃഷിരം​ഗം വികസിപ്പിക്കാൻ ഒരു വർഷത്തിനകം മൂവായിരം കോടി രൂപ ചിലവാക്കാനാണ് ഉദ്ദേശിക്കുന്ന്. ഇതിൽ 1500 കോടി രൂപ വിവിധ വകുപ്പുകളുടെ പ്രവർത്തഫണ്ടിൽ നിന്നും എടുക്കും. ബാക്കി തുക നബാർഡിൽ നിന്നും മറ്റു കർഷക സംഘങ്ങളിൽ നിന്നും എടുക്കും. കൃഷിയുടെ നടത്തിപ്പിനായി സംസ്ഥാന വ്യാപകമായി യുവജനക്ലബുകളുടെ രജിസ്ട്രേഷൻ നടത്തും.

 ലോക്ക് ഡൗണിനിടെ സംസ്ഥാന വ്യാപകമായി പലയിടത്തും മാലിന്യം വലിച്ചെറിയുന്ന സാഹചര്യമുണ്ട്. മാലിന്യങ്ങൾ അലക്ഷ്യമായി പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും. പൊതുവായ ജാ​ഗ്രതയോടൊപ്പം തെറ്റായ നടപടികൾ കണ്ടാൽ അപ്പോൾ തന്നെ ആളുകൾ റിപ്പോർട്ട് ചെയ്യണം. മാലിന്യസംസ്കാരണത്തിന് കൃത്യമായ സംവിധാനം പ്രാദേശികതലത്തിൽ ഒരുക്കാൻ നേരത്തെ തന്നെ നിർദേശിച്ചതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൃത്യമായി ഇടപെടണം. പലതരം പനികൾ നാട്ടിലുണ്ട് അവ ഈ ഘട്ടത്തിൽ വ്യാപിച്ചാൽ വലിയ വെല്ലുവിളി. പരിസരണ ശുചീകരണവും മാലിന്യനിർമാർജനവും ഒരു വെല്ലുവിളിയായി ജനങ്ങൾ ഏറ്റെടുക്കണം. 

ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സമരപരിപാടികൾ സജീവമായിട്ടുണ്ട്. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ നാം ഇപ്പോൾ ജീവിക്കുന്ന സാഹചര്യം എല്ലാവരും ഓർക്കണം. ദൈനംദിന ജീവിതത്തിലെ പല പ്രധാന കാര്യങ്ങളും മാറ്റിവയ്ക്കുന്ന സമയമാണ്. ഒഴിവാക്കാനാവുന്ന സമരവും ബഹളവും ഒഴിവാക്കുക തന്നെ വേണം. സമരം ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കലും സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന സമരം ഒഴിവാക്കണം. 

ചില സമരങ്ങളിൽ തള്ളിക്കയറ്റവും മറ്റും കാണുന്നു. പൊലീസുകാരുമായി ശാരീരിക അകലം പാലിച്ചു കൊണ്ടുള്ള സമരം നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ പത്രസമ്മേളനത്തിൽ പറയാറുണ്ട്. ഇതിനെ പ്രംശസിച്ച് ഇന്ന് മാതൃഭൂമി മുഖപ്രസം​ഗം എഴുതിയിട്ടുണ്ട്. ഇതിന് നന്ദി പറയുന്നു. 

കൊവിഡ് കാലത്ത് വ്യാജവാർത്തകൾക്കെതിരെ നടപടി ശക്തമാക്കുകയാണ്. ഓരോ വാർത്തയും പരിശോധിച്ച് സത്യം ജനങ്ങൾക്ക് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനു മാധ്യമങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വലിയ തോതിൽ പ്രചാരണം നടക്കുന്നു. ചാത്തനൂരിൽ വലിയ തോതിൽ രോ​ഗം പടരുന്നതായുള്ള പ്രചാരണം ഇന്ന് ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് അനിയന്ത്രിതമായ സാഹചര്യം എവിടെയും ഇല്ല. എന്നിട്ടും ജനങ്ങളെ പേടിപ്പിക്കുന്ന പ്രചാരണം ഉണ്ടാവുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സമൂഹമാധ്യമങ്ങളിൽ അത്തരം പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. മറ്റു മാധ്യമങ്ങളും ഇത്തരം പ്രചാരണങ്ങൾ നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. 

വിദ്യാഭ്യാസമേഖലയിൽ കൊവിഡ് വലിയ ആഘാഥം സൃഷ്ടിച്ചു. ഇതിനെ മറികടക്കാൻ പലവിധ ആലോചനകൾ നടക്കുന്നു. ഈ രീതിയിൽ മാതൃകാപരമായ ഒരു ആശയം എയ്ഡഡ് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ഭാ​ഗത്ത് നിന്നുണ്ടായി. എംജി, കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലെ വിവിധ  കോഴ്സുകളിലാണ് ഓൺലൈൻ അധ്യായനം ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അധ്യാപകർ ഈ സംവിധാനത്തിലൂടെ വിദ്യാർത്ഥികളുമായി സംവദിക്കുന്നു. 

ലോക്ക് ഡൗൺ കാരണം വണ്ടിയോടാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ വാഹനനികുതി അടയ്ക്കാൻ ജൂൺ 15 വരെ സമയം നീട്ടി നൽകും. ഈ കൊല്ലം ഫെബ്രുവരി ഒന്നിനും ജൂൺ മുപ്പതിനും ഇടയിൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ, ഡ്രൈവിം​ഗ് ലൈസൻസ് എന്നിവയ്ക്ക് ജൂൺ മുപ്പത് വരെ കാലാവധിയുണ്ടാവും. 

സർവ്വീസ് പെൻഷൻ വിതരണം മെയ് നാല് മുതൽ എട്ട് വരെ നടത്തും. ഇതിനായി ട്രഷറികളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. അക്കൗണ്ട് നമ്പർ വച്ച് പ്രത്യേക സമയം നിശ്ചയിച്ച് പണം വിതരണം ചെയ്യും. നേരിട്ട് വരാൻ പറ്റാത്തവർ അക്കൗണ്ട് നമ്പർ നൽകിയാൽ പണം അതിലേക്ക് വരും.

 സംസ്ഥാന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെല്ലാം മാസ്ക് നൽകാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊതുവിൽ ആളുകൾ മുഖം മറച്ചാണ് പുറത്തിറങ്ങുന്നത്. ടവലോ ഷാളോ ഉപയോ​ഗിച്ച് മുഖം മറച്ചാലും മതി. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പലേ തോറ്റു പോകും എന്ന പേരിൽ ആരംഭിക്കുകയാണ്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാനുള്ളവരുടെ രജിസട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വരാനായി നോർക്കയിൽ രജിസ്റ്റ‍ർ ചെയ്തത് 3,20,464 ലക്ഷം പേരാണ്. തൊഴിൽ, താമസ വിസ -2,23,624 സന്ദർശന വിസ - 57436,. ആശ്രിത വിസ -20219, വിദ്യാർത്ഥികൾ -7276, ട്രാൻസിറ്റ് -691, മറ്റുള്ളവർ 11391 എന്നിങ്ങനെയാണ് കണക്ക്.

Follow Us:
Download App:
  • android
  • ios