Asianet News MalayalamAsianet News Malayalam

'ഹലോ, പനിയോ ചുമയോ ഉണ്ടോ?', സജീവമാണ് പത്തനംതിട്ട കളക്ട്രേറ്റിലെ ഈ ട്രാക്കിംഗ് സെന്‍റർ

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ഒരു സംഘം സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും നിരന്തരം ജോലി ചെയ്യുന്നു. കൊവിഡ് രോഗബാധിതരുമായി ബന്ധം പുലർത്തിയവരെ മണിക്കൂറുകൾക്കകം സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്താനാണിത്.

covid 19 pathanamthitta collectorate arranged geo tracking mechanism
Author
Pathanamthitta, First Published Mar 12, 2020, 7:35 AM IST

പത്തനംതിട്ട: ''പനിയോ ചുമയോ ഉണ്ടെങ്കിൽ ഞാൻ നേരത്തേ തന്ന കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ശേഷമേ ആശുപത്രിയിൽ പോകാവൂ കേട്ടോ?'', പത്തനംതിട്ട കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ ഡോക്ടർമാരും ടെക്കികളുമടക്കമുള്ള സന്നദ്ധസംഘം തിരക്കിലാണ്. രോഗബാധിതരായി കണ്ടെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള എല്ലാവരെയും കണ്ടെത്തി വിളിച്ച്, തുടർച്ചയായി നിരീക്ഷണം ഉറപ്പാക്കുന്നത് ഇവരാണ്.

കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരെ കണ്ടെത്താൻ വിപുലമായ സജ്ജീകരണങ്ങളാണ് പത്തനംതിട്ട കളക്ട്രേറ്റിൽ ഒരുക്കിയിരിക്കുന്നത്. ജിയോ ട്രാക്കിംഗ് സംവിധാനമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

കൺട്രോൾ റൂമിൽ വരുന്ന നൂറു കണക്കിന് കോളുകൾ. ഇതിൽ നിന്ന് സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തുകയാണ് ആദ്യഘട്ടം. അടുത്ത ഘട്ടത്തിൽ സമ്പർക്കത്തിലുള്ളവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കി നിരീക്ഷിക്കുക. ടെക്കികളും ഡോക്ടർമാരും അടങ്ങുന്ന സംഘമാണ് പ്രവ‍ത്തനത്തിലേർപ്പെടുന്നത്. മേൽ നോട്ടം വഹിച്ച് കലക്ടർ പി ബി നൂഹ്.

''ഈ കൺട്രോൾ റൂമിലുള്ളവർ നിരന്തരം മൂന്ന് നാല് കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഒന്ന്, ആരോഗ്യകാര്യങ്ങൾ പരിശോധിക്കണം. പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടിലുള്ള ആളുകൾക്ക് പനിയോ ചുമയോ മറ്റ് എന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ അത് പരിശോധിക്കണം. അങ്ങനെയുണ്ടെങ്കിൽ അത് ഡോക്ടർമാർ അടക്കമുള്ളവർക്ക് കൈമാറും. അവർ അവരുടെ രോഗവിവരങ്ങൾ കേൾക്കും. പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി അവരെ ആശുപത്രിയിലേക്ക് മാറ്റും. ഐസൊലേഷനിലാക്കണമെങ്കിൽ അങ്ങനെ. പരിശോധനകൾ ഉറപ്പാക്കും'', കളക്ടർ വ്യക്തമാക്കുന്നു.

60-ൽ അധികം പേരാണ് സംഘത്തിലുള്ളത്. ഇതിനകം ആയിരത്തോളം പേരെ ഫലപ്രദമായി ട്രാക്ക് ചെയ്യാനായി. രോഗവ്യാപനം തടയാൻ സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്തുമ്പോഴും ആളുകളുടെ നിസ്സഹകരണമാണ് അൽപ്പമെങ്കിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്.

''വീട്ടിൽ ഐസൊലേഷൻ വേണമെന്നത് നിർബന്ധമാണ്. അത് കർശനമായി നടപ്പാക്കണം. ഇത് പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനും കോൾ സെന്‍റർ സംവിധാനം വഴി കഴിയും'', എന്ന് കളക്ടർ.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios