ഇടുക്കിയിൽ നിന്നെത്തിച്ച ഒരാൾ ഉൾപ്പെടെ 18 പേരാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. 

കോട്ടയം: കൊവിഡ് പോസിറ്റീവ് കേസുകൾ ഇല്ലാത്ത തുടർച്ചയായ 3 ദിവസങ്ങൾ കടന്നു പോയെങ്കിലും കോട്ടയത്തിന് പൂർണമായി ആശ്വസിക്കാറായിട്ടില്ല. സമൂഹവ്യാപനമുണ്ടോയെന്ന് അറിയാനുള്ള റാൻഡം ടെസ്റ്റുകൾ ജില്ലയിൽ തുടരുകയാണ്. ഇടുക്കിയിൽ നിന്നെത്തിച്ച ഒരാൾ ഉൾപ്പെടെ 18 പേരാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമൂഹ വ്യാപന സാധ്യത കണ്ടെത്താനുള്ള റാൻഡം ടെസ്റ്റ് ആദ്യഘട്ട ഫലങ്ങൾ മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്‌. ഇന്നലെ പുറത്തു വന്ന 102 പരിശോധനാഫലങ്ങളും നെഗറ്റീവാണ്. 311 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയരാക്കാൻ കോട്ടയം ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസറായി ചുമതലയേറ്റ അല്‍കേഷ് കുമാര്‍ ശര്‍മ്മ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. കോട്ടയത്തെ 17 രോഗികളും ഇടുക്കിയിൽ നിന്നുള്ള ഒരു രോഗിയുമാണ് മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലുള്ളത്. രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 519 പേർ ഉൾപ്പെടെ 1393 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അതിഥി തൊഴിലാളികളെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. ജില്ലയിൽ ഉദയനാപുരം പഞ്ചായത്തും തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു.