കൊവിഡിൽ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടികൾക്ക് സംരക്ഷിത രക്ഷിതാക്കൾ; സര്‍ക്കാര്‍ മാര്‍ഗ്ഗ നിർദ്ദേശം ഉടൻ
കൊവിഡ് ബാധിച്ച് അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട 49 കുട്ടികളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 1400 കുട്ടികളും ഉണ്ട്.
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികൾക്ക് വിപുലമായ പുനരധിവാസ പദ്ധതി ഒരുക്കാൻ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിനൊപ്പം രക്ഷിതാക്കളെയും ഇവര്‍ക്കായി സർക്കാർ കണ്ടെത്തുന്ന വിധത്തിലാണ് ആലോചന. കുട്ടികളെ ഏറ്റെടുക്കാൻ മുന്നോട്ടു വരുന്നവരെ സംരക്ഷിത രക്ഷിക്കളായി സർക്കാർ പ്രഖ്യാപിക്കും. കുട്ടികളുടെ സംരക്ഷണം കൈമാറുന്നതിനായി വിശദമായ മാർഗ നിർദ്ദേശം സർക്കാർ പുറത്തിറക്കും. രക്ഷിതാക്കളിൽ ഒരാള്‍ മരിച്ചുപോയ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാര്യവും സർക്കാരിൻറെ പരിഗണനയിലാണ്.
കൊവിഡ് ബാധിച്ച് അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട 49 കുട്ടികളാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്. രക്ഷിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട 1400 കുട്ടികളും ഉണ്ട്. അച്ഛനും അമ്മയും നഷ്ടമായ കുട്ടികളെ സർക്കാർ ഏറ്റെടുത്തുകഴിഞ്ഞു. സർക്കാർ ഏറ്റെടുത്ത കുട്ടികളുടെ തുടർസംരക്ഷണം ഏറ്റെടുക്കാൻ അടുത്ത ബന്ധുക്കള്‍ തയ്യാറാണെങ്കിൽ അവരെ സർക്കാർ നിയമരമായ രക്ഷിതാവായി പ്രഖ്യാപിക്കും.
കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോഴുള്ള നിയമപരമായ കാര്യങ്ങളെ കുറിച്ച് വിശദമായ മാഗനിർദ്ദേശം പുറത്തിറക്കും. ബന്ധുക്കളുടെ അഭാവത്തിൽ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ മറ്റാരെങ്കിലും മുന്നോട്ടുവന്നാലും ദത്തെടുക്കൽ മാതൃകയിൽ കുട്ടികളുടെ സംരക്ഷണം കൈമാറുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇനി ആരും സംരക്ഷണം ഏറ്റെത്തില്ലെങ്കിൽ കുട്ടികളെ സർക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.