കൊവിഡ് ജാഗ്രതയ്ക്കിടെ സുരക്ഷാ മുൻകരുതലുകൾ കാറ്റിൽ പറത്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്
ആൾക്കൂട്ടം ഒഴിവാക്കാനും, ഉള്ള ഇടങ്ങളിൽ ഇടങ്ങളിൽ നിശ്‌ചിത അകലം പാലിച്ചു മാത്രമേ നിൽക്കാവൂ എന്നും നിർദ്ദേശമുണ്ടായിരിക്കെയാണ് കാലുകുത്താൻ ഇടമില്ലാത്ത ജനക്കൂട്ടം ബാങ്ക് തെരഞ്ഞെടുപ്പിനായി എത്തിയത്.
തിരുവനന്തപുരം: സംസ്ഥാനം അതീവ ജാഗ്രതയിലായിരിക്കെ എല്ല നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി തിരുവനന്തപുരത്ത് വാമനപുരം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്. ആളുകൾ തിങ്ങി നിറഞ്ഞ വോട്ടെടുപ്പ് വിവാദമായതോടെ കളക്ടർ ഇടപെട്ടു നിർത്തിവെച്ചു. നിർത്തിവെച്ചതിനെതിരെ രാഷ്ട്രീയ പാർട്ടികൾ ചേരി തിരിഞ്ഞു ബഹളവും വെച്ചു.
ആൾക്കൂട്ടം ഒഴിവാക്കാനും, ഉള്ള ഇടങ്ങളിൽ ഇടങ്ങളിൽ നിശ്‌ചിത അകലം പാലിച്ചു മാത്രമേ നിൽക്കാവൂ എന്നും നിർദ്ദേശമുണ്ടായിരിക്കെയാണ് കാലുകുത്താൻ ഇടമില്ലാത്ത ജനക്കൂട്ടം ബാങ്ക് തെരഞ്ഞെടുപ്പിനായി എത്തിയത്. തെരഞ്ഞെടുപ്പിനെത്തിയ 6000 വോട്ടർമാർക്ക് ഏർപ്പെടുത്തിയത് ഏതാനും ഹാൻഡ് വാഷുകളും വെള്ളവും മാത്രം. ഇത്രയും പേർക്ക് വേണ്ടി സജ്ജമാക്കിയിരുന്നത് വെറും 5 ബൂത്തുകളും. ഇതോടെ തിരക്ക് കൈവിട്ടു.
ഈ പ്രദേശത്ത് നിന്നു തന്നെയുള്ളവർ നിരീക്ഷണത്തിൽ കഴിയവേയാണ് മുഖ്യമന്ത്രിയുടെ പോലും നിർദേശവും വാക്കുകളും ലംഘിച്ച് സംസ്ഥാനത്തിന്റെ മൊത്തം ജാഗ്രതയെ തകിടം മറിച്ചുള്ള വോട്ടെടുപ്പ് നടത്തിയത്. വോട്ടെപ്പ് തുടങ്ങി 4 മണിക്കൂറുകൾക്ക് ശേഷം മാത്രം നടപടികൾ നിർത്തി വെച്ച് അറിയിപ്പ് വന്നത്.
മുൻകൂട്ടി യോഗം ചേർന്നു മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടും തിരക്കിൽ എല്ലാം കൈവിട്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ശേഷം വോട്ടെടുപ്പ് നിർത്തിയതിനെതിരെ രാഷ്ട്രീയ പാർട്ടികൾ ചേരി തിരിഞ്ഞ് ബഹളവും തുടങ്ങി.