ഞെട്ടിച്ച് ഒക്ടോബർ; പ്രതിദിന വർധനവിൽ കേരളം ഒന്നാമത്, ഇന്നലെ കൊവിഡ് രോഗികള്‍ 7000 കടന്നത് കേരളത്തില്‍ മാത്രം
ഒക്ടോബറിലെ അവസാന ദിനത്തിലും പ്രതിദിന വർധനവിൽ കേരളം ദില്ലിക്കും മഹാരാഷ്ട്രയ്ക്കും മുകളിൽ ഒന്നാമതാണ്. രാജ്യത്തെ കൊവിഡ് വ്യാപനം താഴേക്ക് വരുമ്പോഴാണ് ഇത്. ഇന്നലെ 7000 കടന്നത് കേരളം മാത്രം.
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയ ഒക്ടോബർ മാസം അവസാനിച്ചപ്പോൾ രോഗികളുടെ പ്രതിദിന വർധനവിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാമത്. മൊത്തം രോഗികളുടെ പകുതിയിലധികവും 50 ശതമാനം മരണങ്ങളുമുണ്ടായ ഒക്ടോബറിൽ ഇതുവരെയുള്ളതിൽ വെച്ച് തീവ്രവ്യാപനമാണ് സംസ്ഥാനത്തുണ്ടായത്.
ഒക്ടോബറിലെ അവസാന ദിനത്തിലും പ്രതിദിന വർധനവിൽ കേരളം ദില്ലിക്കും മഹാരാഷ്ട്രയ്ക്കും മുകളിൽ ഒന്നാമതാണ്. രാജ്യത്തെ കൊവിഡ് വ്യാപനം താഴേക്ക് വരുമ്പോഴാണ് ഇത്. ഇന്നലെ രാജ്യത്ത് രോഗികൾ 7000 കടന്നത് കേരളത്തിൽ മാത്രമാണ്. സെപ്തബറിലുണ്ടായത് 1,20,000 ത്തില്‍ അധികം രോഗികളാണെങ്കിൽ, ഒക്ടോബറിലുണ്ടായത് അതിനെ മറികടന്ന കുതിപ്പാണ്. 2,36,999 രോഗികളാണ് ഒക്ടോബറിൽ മാത്രമുണ്ടായത്. ആകെ രോഗികളുടെ 54 ശതമാനവും ഒക്ടോബറിലാണുണ്ടായത്.
മരണക്കണക്കിലും ഒക്ടോബർ ഞെട്ടിച്ചു. ഒക്ടോബറിൽ മാത്രം 742 മരണം. ആകെ മരണങ്ങളുടെ 50 ശതമാനവും ഒക്ടോബറിലാണ്. ഈ മാസം ഏറ്റവുമധികം രോഗികളുണ്ടായത് ഒക്ടോബർ പത്തിനാണ്. 11,755 രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഒക്ടോബർ ഞെട്ടിച്ചു. ഒക്ടോബർ 13ന് ഇത് 18 ശതമാനവും കടന്നു.
മലപ്പുറത്ത് 31 ശതമാനത്തിലെത്തി. ഒക്ടോബറിൽ തന്നെ പ്രതിദിന കേസുകൾ 15000 വും മറികടക്കുമെന്ന മുന്നറിയിപ്പുകൾ ശക്തമായിരുന്നു. അതുണ്ടായില്ലെന്നതാണ് ആശ്വാസം. മരണനിരക്കും കുറവ്. ഓണക്കാലത്തെ ഇളവുകളും ആൾക്കൂട്ടവും ചേർന്നുണ്ടായ വ്യാപനമാണ് പതിനായിരം കടക്കുന്നതിന് ഇടയാക്കിയതെന്ന് വിദഗ്ദർ വിലയിരുത്തുന്നു.