Asianet News MalayalamAsianet News Malayalam

Covid Kerala : തീവ്രവ്യാപനം തുടരുന്നു, ഞായറാഴ്ച നിയന്ത്രണം മതിയാകുമോ? ഇന്ന് നിർണായക യോഗം

കഴിഞ്ഞ അവലോകന യോഗത്തിൽ സ്വീകരിച്ച നടപടികൾ തുട‌ർന്നാൽ മതിയോ എന്നാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. കൂടുതൽ സിഎഫ്എൽടിസികൾ തുറക്കേണ്ടത് സംബന്ധിച്ചും കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും.

covid cases rises in kerala review meeting today
Author
Thiruvananthapuram, First Published Jan 24, 2022, 10:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ (Covid Cases) കുത്തനെ വർധിക്കുമ്പോൾ നിർണായകമായ അവലോകന യോഗം (Covid Review Meeting) ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തിൽ സംബന്ധിക്കും. കഴിഞ്ഞ അവലോകന യോഗത്തിൽ സ്വീകരിച്ച നടപടികൾ തുട‌ർന്നാൽ മതിയോ എന്നാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. കൂടുതൽ സിഎഫ്എൽടിസികൾ തുറക്കേണ്ടത് സംബന്ധിച്ചും കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും.

വാരാന്ത്യ നിയന്ത്രണം മതിയോ?

കൊവി‍ഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോൾ ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണം ഇന്നലെ ന‌ടപ്പാക്കിയിരുന്നു. വരുന്ന ഞായറാഴ്ചയും ഇത് തുടരുമെന്നാണ് കഴിഞ്ഞ അവലോകന യോഗത്തിൽ എടുത്ത തീരുമാനം. എന്നാൽ, പ്രതിദിന കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ വാരാന്ത്യ നിയന്ത്രണം മാത്രം മതിയോ എന്നാണ് പ്രധാനമായും അവലോകന യോഗത്തിൽ ചർച്ച ചെയ്യുക. ഞായറാഴ്ച നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാനായോ എന്ന് യോഗം വിലയിരുത്തും. ഇതിനിടെ ആരോഗ്യ പ്രവർത്തകർക്കിടയിലും പൊലീസിലും കൊവിഡ് കേസുകൾ കൂടുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

കുറയാതെ കൊവിഡ് 

കേരളത്തില്‍ ഇന്നലെ 45,449 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,17,764 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,08,881 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1098 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

Follow Us:
Download App:
  • android
  • ios