Asianet News MalayalamAsianet News Malayalam

എണ്ണായിരത്തിന് മുകളിൽ കൊവിഡ് വ്യാപനം; സംസ്ഥാനത്ത് 8135 പേര്‍ക്ക് കൂടി രോഗം, 29 മരണം

24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു. 2828 പേരാണ് രോഗമുക്തി നേടിയത്. 72339 പേർ ചികിത്സയിലുണ്ട്. 

covid details of kerala given by pinarayi vijayan
Author
Trivandrum, First Published Oct 1, 2020, 6:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് കൊവിഡ്. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശ്ശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് ബാധിതരുടെ കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നത്. 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 ദിവസം കൊണ്ട് 50000 തൊഴിലവസരം സൃഷ്ടിക്കും.

അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ 18600, ഹയർ സെക്കണ്ടറിയിൽ 425 തസ്തികയും സൃഷ്ടിക്കും. എയ്ഡഡ് സ്കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. സ്കൂൾ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്ക് ജോലി നൽകും.

മെഡിക്കൽ കോളേജിൽ 700, ആരോഗ്യവകുപ്പിൽ 500 തസ്തിക സൃഷ്ടിക്കും. പട്ടികവർഗക്കാരിൽ 500 പേരെ ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി നിയമിക്കും. സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം. പിഎസ്‍സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ്‍സി നിയമനത്തിലും സർവകാല റെക്കോർഡ് നേടി.

സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താത്കാലിക നിയമനം നടത്തും. കെഎസ്എഫ്ഇയിൽ കൂടുതൽ നിയമനം. സെപ്തംബർ-നവംബർ കാലത്ത് ആയിരം പേർക്ക് നിയമനം നൽകും. അടുത്ത നൂറ് ദിവസത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനം ലഭിക്കുകയോ തസ്തിക സൃഷ്ടിക്കുകയോ ചെയ്യും. 

പൊതുമേഖലാ സ്ഥാപനങ്ങളിൽ 23700 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക.വ്യവസായ വകുപ്പിന് കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്സിഡി അനുവദിച്ചു. ഇവയും യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധന പൂർത്തിയാക്കും. 4600 പേർക്ക് ജോലി ലഭിക്കും.
കേന്ദ്ര ഉത്തേജക പാക്കേജിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലേറെ അക്കൗണ്ടുകളില്‍ 4500 കോടി അധിക വായ്‍പ നൽകി. വ്യവസായ ഉത്തേജക പരിപാടിയിൽ 5000 കോടി വായ്പയും സബ്സിഡിയുമായി സംരംഭകർക്ക് ലഭിച്ചു.

കാപെക്സിലും കശുവണ്ടി കോർപ്പറേഷനിലും 3000 പേരെ നൂറ് ദിവസത്തിനുള്ളിൽ ജോലിക്കെടുക്കും.100 യന്ത്രവത്കൃത ഫാക്ടറികൾ കയർ വകുപ്പിന് കീഴിൽ തുറക്കും. ഭക്ഷ്യക്കിറ്റ് വിതരണത്തിനായി 2000 പേരെ സിവിൽ സപ്ലൈസിൽ നിയമിക്കും. ഇൻഫോപാർക്കിലും അനുബന്ധ കെട്ടിടത്തിനും 500 പേർക്ക് തൊഴിൽ നൽകും. സഹകരണ മേഖലയാണ് സംസ്ഥാനത്തിന് ഏറ്റവും വലിയ കരുത്തായത്. 17500 തൊഴിലവസരം സൃഷ്ടിക്കാനാണ് ലക്ഷ്യം.

100 നാളികേര സംസ്കരണ യൂണിറ്റുകളിലായി ആയിരം പേർക്ക് തൊഴിൽ നൽകും. പലയിനങ്ങളിലായി സഹകരണ സംഘങ്ങൾ മറ്റ് സംരംഭങ്ങൾക്ക് രൂപം നൽകും. അപെക്സ് സംഘങ്ങളായ കൺസ്യൂമർഫെഡ് ആയിരം പേർക്ക് ജോലി നൽകും. മൂന്ന് മാസം കൊണ്ട് 500 ജനകീയ ഹോട്ടൽ തുറക്കും. കയർ ക്രാഫ്റ്റ് ഭക്ഷ്യ ശൃംഖല കുടുംബശ്രീ വഴി തുറക്കും. പിന്നോക്ക വികസന കോർപ്പറേഷൻ 650 കോടിക്കുള്ള ഗ്യാരണ്ടി സർക്കാർ നൽകി. 3060 തൊഴിലവസരം സൃഷ്ടിക്കും. വനിതാ വികസന കോർപ്പറേഷന് 740 കോടിക്ക് ഗ്യാരണ്ടി നൽകി.

വിദേശത്ത് ജോലിക്ക് 90 നഴ്സുമാർക്ക് പ്രത്യേക വൈദഗ്ദ്യം നൽകും.കെഎഫ്സി 500 സംരഭങ്ങൾക്ക് വായ്പ നൽകുന്നുണ്ട്. 2500 പേർക്ക് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പട്ടികജാതി വികസന കോർപ്പറേഷൻ സംരഭകത്വ വികസന പദ്ധതി വഴി 1398 പേർക്ക് തൊഴിൽ ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യം പ്രത്യേകം പറഞ്ഞിട്ടില്ല. തൊഴിലവസരം സൃഷ്ടിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരുന്നു. കുടുംബശ്രീക്ക് പിന്തുണ തദ്ദേശ സ്ഥാപനം നൽകണം.

ഗ്രാമീണ തൊഴിലില്ലായ്മ കുറക്കാൻ തൊഴിലുറപ്പ് ദിനം 200 ആക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളുമായി സർക്കാർ ചർച്ച ചെയ്ത് പുതിയ തൊഴിലവസരം സൃഷ്ടിക്കും. നാടാകെ ഒന്നിച്ചണിനിരന്ന് കൊവിഡിന്‍റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് മറികടക്കാനാണ് ശ്രമം.

കോഴിക്കോട് 1072 പുതിയ രോഗികൾ. 1013 സമ്പർക്കം. ചികിത്സയും നിരീക്ഷണവും ഏകോപിപ്പിക്കാൻ ജില്ലയിൽ കൊവിഡ് ജാഗ്രത ഐഡി നിർബന്ധമാക്കി. ടെലി കൺസൾട്ടേഷനും സൗകര്യമുണ്ട്. നിരീക്ഷണത്തിലുള്ളവർക്ക് ലക്ഷണം കണ്ടാൽ ഇവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യാം. പോസിറ്റീവ് രോഗികൾ ജാഗ്രത ഐഡി വാങ്ങണം. കൊവിഡ് ആശുപത്രി ചികിത്സയ്ക്കും കാരുണ്യ സഹായത്തിനും ഐഡി നിർബന്ധം.

മലപ്പുറത്ത് 968, എറണാകുളത്ത് 934 പേർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് 856. തലസ്ഥാന ജില്ലയിൽ പ്രോട്ടോക്കോൾ അനുസരിക്കാത്ത സാഹചര്യമുണ്ട്. 40 വയസിന് താഴെയുള്ളവരാണ് രോഗികളാവുന്നതിൽ ഏറെയും. ആശുപത്രിയിലെത്തുന്ന ഗർഭിണികൾ കടകളിൽ കയറുന്നു, ഷോപ്പിങ് നടത്തുന്നു. രോഗവ്യാപനം വർധിക്കാൻ ഇത് കാരണമാകുന്നു. കോഴിക്കോട് മരിക്കുന്നവരിൽ ഏറെയും 60 ലേറെ പ്രായമുള്ളവരാണ്. മറ്റ് കുടുംബാംഗങ്ങൾ അതീവ ശ്രദ്ധ പുലർത്തണം.

കൊല്ലത്ത് ഗൃഹചികിത്സയിലായിരുന്ന വയോധിക രോഗമുക്തയായി. 90 വയസുള്ള ഉമ്മന്നൂർ സ്വദേശിയാണ് രോഗമുക്തി നേടിയത്. ആലപ്പുഴയിൽ ഇന്ന് മുതൽ 31 വരെ കരുതാം ആലപ്പുഴയെ എന്ന ടാഗ് ലൈനിൽ കൊവിഡ് പ്രതിരോധ ക്യാംപെയ്ൻ നടത്തും. 3.30 ലക്ഷം വയോധികർ ജില്ലയിലുണ്ട്. ഇവരുടെ സംരക്ഷണം പ്രധാന ലക്ഷ്യം. എറണാകുളത്ത് താലൂക്കടിസ്ഥാനത്തിൽ കൊറോൺ ഫ്ലൈയിങ് സ്ക്വാഡ് രൂപീകരിക്കും. മലപ്പുറത്ത് രണ്ടാമത്തെ കൊവിഡ് ആശുപത്രിയായി പെരിന്തൽമണ്ണ ജില്ല ആശുപത്രിയെ മാറ്റി.

കാസർകോട് ടാറ്റ നിർമ്മിച്ച ആശുപത്രിയിൽ 191 തസ്തിക ജീവനക്കാരെ അടിയന്തിരമായി നിയമിക്കും. പാലക്കാട് മെഗാ ഫുഡ് പാർക്കിന് ഇന്ന് തുടക്കമായി. രാജ്യത്താകെ പ്രഖ്യാപിച്ച 17 ഫുഡ് പാർക്കിലൊന്നാണിത്. 2017 ജൂൺ 11 നാണ് നിർമ്മാണം തുടങ്ങിയത്. മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തീകരിച്ചു. 102.13 കോടി രൂപയ്ക്കാണ് നിർമ്മിച്ചത്. 79.42 ഏക്കറിലാണ് ഇത് നിർമ്മിച്ചത്. 4500 പേർക്ക് നേരിട്ടും പതിനായിരം പേർക്ക് പരോക്ഷമായും ജോലി ലഭിക്കും. 50 കോടിയാണ് കേന്ദ്രം ഗ്രാന്‍റായി വാഗ്ദാനം ചെയ്തത്. ബാക്കി സംസ്ഥാനവും നബാർഡ് വായ്പയുമാണ്. ഇതുവരെ 40 കോടി കേന്ദ്രം നൽകി. പാലക്കാട്-പെരിന്തൽമണ്ണ റോഡ് നിർമ്മാണം ഉദ്ഘാടനം ചെയ്തു. നാല് വരിപ്പാതയാണ്. 314.60 കോടിയാണ് ചിലവ്. 14 മീറ്റർ വീതി കാണും. 

അയോധ്യയിലെ ഭൂമി തർക്ക കേസിലെ അന്തിമ വിധി പ്രഖ്യാപിക്കുമ്പോൾ 1949 ൽ രാമവിഗ്രഹം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യമെന്നാണ് പറഞ്ഞത്. കടുത്ത നിയമലംഘനമെന്ന് സുപ്രീം കോടതി പറഞ്ഞതാണ് ബാബറി മസ്ജിദ് തകർത്ത സംഭവം. തങ്ങളെ തടയാൻ കോടതിയാരാണെന്ന് ചോദിച്ചവരടക്കം കടുത്ത നിയമലംഘനത്തിന്‍റെ ഉത്തരവാദികൾ കൺമുന്നിലുണ്ട്. അവർ ശിക്ഷിക്കപ്പെടാത്തത് ദുഖകരം. ഇന്ത്യൻ മതേതരത്വത്തിന് പോറലേൽപ്പിച്ച ഈ സംഭവത്തിന്‍റെ ഉത്തരവാദിത്തം സംഘപരിവാറിനാണ്. ഒത്താശ ചെയ്ത സംഭവത്തിന്‍റെ ഉത്തരവാദി കോൺഗ്രസാണ്.

ബാബറി മസ്ജിദ് തകർത്തപ്പോൾ മൗനമാചരിച്ചതും കോൺഗ്രസാണ്. ഇന്ത്യൻ മതേതരത്വം മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യം വർഗീയ ആധിപത്യത്തിനെതിരെ പൊരുതേണ്ടതുണ്ട്. ബാബറി മസ്ജിദ് ഒരു പള്ളി പൊളിച്ചതല്ല. ഗാന്ധി വധം പോലെ താരതമ്യം ഇല്ലാത്ത കുറ്റകൃത്യമാണ്. സിബിഐക്ക് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഉത്തരവാദിത്തമുണ്ട്.

ബാബറി മസ്ജിദ് പൊളിച്ച ഘട്ടത്തിൽ നാല് മന്ത്രിസ്ഥാനവുമായി കോൺഗ്രസിനൊപ്പം ഇരുന്നതാണ് ലീഗ്. ആ തകർത്ത നടപടിക്ക് നിസംഗമായി കൂട്ടുനിന്ന പ്രധാനമന്ത്രിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്നു. ലീഗ് അണികൾ കടുത്ത പ്രതിഷേധം ഉയർത്തി. നാല് മന്ത്രിസ്ഥാനമാണ് പ്രധാനമെന്നായിരുന്നു ലീഗ് നിലപാട്.

ഒരു ഏജൻസിയും സ്വർണ്ണക്കടത്ത് അന്വേഷിക്കുന്നതിന് സർക്കാർ എതിരല്ല. ലൈഫ് മിഷന്‍റെ അറിയപ്പെടാത്തവരെ പ്രതികളാക്കി സിബിഐ കേസെടുത്തു. ആ നിയമപരമായ പരിശോധനയിൽ അത് ശരിയല്ലെന്ന് ഉപദേശം കിട്ടി. അതിന്‍റെ ഭാഗമായി കോടതിയാണ് തീരുമാനിക്കേണ്ടത്.

 

Follow Us:
Download App:
  • android
  • ios