ഏപ്രിൽ അഞ്ചിന് രാത്രി 9 മണിക്ക് 9 മിനുട്ട് ലൈറ്റുകൾ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിക്കാൻ പോകുന്നവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പിന്തുണയുമായി നാളെ രാത്രി 9 മണിക്ക് 9 മിനിട്ട് വിളക്കണച്ച് ദീപം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. എന്നാൽ ഒരു സമയം എല്ലാവരും ലൈറ്റ് അണയ്ക്കുന്നത് പവർഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കും. രാജ്യം മുഴുവൻ ഒരു ഗ്രിഡിലാണ് വൈദ്യുതി വിതരണം. ഇപ്പോൾ വ്യവസായ വാണിജ്യസ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. അതായത് മൊത്തം ലോഡിന്റെ 40 ശതമാനം ഇപ്പോൾ ഉപയോഗിക്കുന്നില്ല. ലൈറ്റുകൾ ഒന്നിച്ച് ഓഫ് ചെയ്താൽ അത് വൈദ്യുതി തകരാറിലേക്ക് നയിക്കും. 

ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന് നോക്കാം

  • അണയ്ക്കേണ്ടത് വെളിച്ചം മാത്രം

വെളിച്ചമണയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം അത് കൊണ്ട് തന്നെ മറ്റ് വൈദ്യുതി ഉപകണങ്ങൾ ഓഫ് ചെയ്യേണ്ട ആവശ്യമില്ല. എസി. ഫ്രിഡ്ജ്, വാഷിംഗ് മെഷീനുകൾ എന്നിവ ഈ സമയത്ത് പ്രവർത്തിപ്പിക്കരുതെന്ന് ആഹ്വാനമില്ല. 

  • മെയിൻ സ്വിച്ച് ഓഫാക്കരുത്

വെളിച്ചമണയ്ക്കാനുള്ള ആഹ്വാനമേറ്റെടുത്ത് വീട്ടിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്യരുത്. ഇത് അപകടം ക്ഷണിച്ചുവരുത്തിയേക്കാം. 9 മിനുട്ട് കഴിഞ്ഞ് സ്വിച്ച് ഓണാക്കാൻ ശ്രമിക്കുന്നതും അപകടമാണെന്ന് ഓർക്കുക. 

  • എല്ലാ ലൈറ്റുകളും ഒന്നിച്ച് അണയ്ക്കരുത്

വീട്ടിലെ എല്ലാ ലൈറ്റുകളും ഒരുമിച്ച് ഓഫ് ചെയ്യരുതെന്ന് കെഎസ്ഇബി നിർദ്ദേശിക്കുന്നു. ലൈറ്റുകൾ ഒന്നിച്ച് ഓൺ ചെയ്യാനും പാടില്ല.

  • തെരുവ് വിളക്കുകൾ അണക്കില്ല

ഈ സമയത്ത് തെരുവ് വിളക്കുകൾ അണക്കില്ലെന്ന് കെഎസ്ഇബിയും കേന്ദ്ര ഊർജ്ജമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്

  • അവശ്യ സർവ്വീസുകൾ ലൈറ്റണയ്ക്കരുത്

ആശുപത്രികളും മറ്റ് അവശ്യവസ്തുക്കളും ഈ ചലഞ്ചിൽ പങ്കെടുക്കരുത്. 


മുൻകരുതൽ എന്ന നിലയിൽ വിളക്കണക്കൽ സമയമായ 9 മണിക്ക് മുൻപ് തന്നെ ജലവൈദ്യുതിപദ്ധതികളുടെ ഉത്പാദനം താല്ക്കാലികമായി നിർത്തുമെന്നാണ് കെസ്ഇബി അറിയിച്ചിരിക്കുന്നത്. ലോഡ്ഷെഡിംഗിന് ചെയ്യുന്നത് പോലെ ചില സ്ഥലങ്ങളിൽ ലോഡ് കുറയ്ക്കുയും ചെയ്യും. കേന്ദ്രവും സമാനമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.