കൊവിഡ് മുക്തരിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ടെന്നും ഇവർക്കായി പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ വ്യാപിപ്പിക്കുമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. കൊവിഡ്ഭേദമായവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാൻ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങും. 

Add Asianetnews as a Preferred SourcegooglePreferred

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത് സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളിൽ ഓക്സിജൻ ഉറപ്പാക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്തിട്ടുണ്ട്. നിലവിൽ ഓക്സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ എല്ലായിടത്തും തുടങ്ങും. ഇതിനായി ആയുഷ് വകുപ്പിനേയും ഉപയോഗിക്കും.