40 ഡോക്ടർമാരടക്കം 150 ജീവനക്കാര്‍ നിരീക്ഷണത്തില്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൻ പ്രതിസന്ധി
ആവശ്യങ്ങൾ അംഗീകരിക്കുന്നില്ലെന്നും സുരക്ഷാ ഉറപ്പാക്കണം എന്ന് നഴ്‌സുമാരുടെ സംഘടനയുടെ ആരോപണം.
തിരുവനന്തപുരം: ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി. 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കടക്കം രോഗം ബാധിച്ച സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവുമായി നഴ്‍സ്‍മാരുടെ സംഘടന രംഗത്തെത്തി.
ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പരിശോധന കൂട്ടുന്നത് അടക്കമുള്ള അടിയന്തിര നടപടിയാണ് നേഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്.
07, 15, 18,19 വാർഡുകൾ ഓർത്തോ, സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലെ ചില വിഭാഗങ്ങൾ, എന്നിവ വ്യാപന ഭീഷണിയിലാണ് . ശസ്ത്രക്രിയ വാർഡ് നേരത്തെ അടച്ചിരുന്നു. കൂടുതൽ ഡിപ്പാർട്ടമെന്‍റുകള്‍ അടച്ചിടേണ്ടിവരും. രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയവരിൽ നിന്നാണ് വ്യാപനമെന്നാണ് നിഗമനം. തിരുവനന്തപുരം നഗരത്തിലും സമ്പർക്ക വ്യാപനം ഉയർത്തുന്നത് കടുത്ത ആശങ്ക.
പേട്ട, സ്റ്റാച്യു, പേരൂർക്കട, കുടപ്പനക്കുന്ന്, തൈക്കാട് അടക്കമുള്ള മേഖലകളിലാണ് രോഗം. കൊവിഡ് രോഗികള്‍ ഇടപെട്ട പോത്തീസ്, ക്യുആർഎസ്, രാമചന്ദ്ര അടക്കം സൂപ്പർ മാർക്കറ്റുകൾ, സർക്കാരോഫീസുകൾ, ബാങ്കുകൾ എന്നിവയുടെ പട്ടിക സർക്കാർ പുറത്തിറക്കി. കഴിഞ്ഞ മൂന്നാഴ്‍ചക്കിടെ ഇവിടങ്ങളിൽ പോയവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. തിരുവനന്തപുരത്തിന്‍റെ തീരദേശ മേഖലയിൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പാക്കിത്തുടങ്ങി.