തലസ്ഥാനത്ത് കൊവിഡ് രൂക്ഷം, കൂടുതൽ കണ്ടയിന്മെന്റ് സോണുകൾ, കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ലാ ഭരണകൂടം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളെല്ലാം പിൻവലിച്ച ജില്ലാഭരണകൂടം കൂടുതൽ മേഖലകൾ കണ്ടയിന്മെന്റ് സോണിലാക്കി.
തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗബാധ രൂക്ഷം. ഇന്നലെ മാത്രം തിരുവനന്തപുരത്ത് 666 പേർക്കാണ് രോഗബാധയുണ്ടായത്. രോഗബാധ കൂടുതൽ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയിരുന്ന ഇളവുകളെല്ലാം പിൻവലിച്ച ജില്ലാഭരണകൂടം കൂടുതൽ മേഖലകൾ കണ്ടയിന്മെന്റ് സോണിലാക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ 23 വാർഡുകളും വിളവൂർക്കൽ പഞ്ചായത്തിലെ ഒരു വാർഡും പുതിയ കണ്ടൈൻമെന്റ് സോണുകളിലാണ്.
കണ്ടൈൻമെന്റ് സോണുകളിൽ അവശ്യസർവ്വീസുകളൊഴികെ എല്ലാത്തിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരെ ഒഴികെ കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് ആളുകളെ പുറത്തേക്കും അകത്തേക്കും കടത്തില്ലെന്നും അറിയിച്ചു. ബന്ധപ്പെട്ട താലൂക്കുകളിലെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും തഹസില്‍ദാര്‍മാരും പ്രത്യേക നിരീക്ഷണം നടത്തും.
കണ്ടയിന്മെന്റ് സോണുകൾ
തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കിനാവൂര്‍, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമംഗലം, പട്ടം, കവടിയാര്‍, കരിക്കകം(വായനശാല ജംഗ്ഷന്‍ മുതല്‍ തരവിളാകം വരെയും കരിക്കകം ഹൈ സ്‌കൂള്‍ മുതല്‍ പുന്നയ്ക്കാ തോപ്പ് വരെയും കരിക്കകം ഹൈസ്‌കൂള്‍ മുതല്‍ മതില്‍ മുക്ക് വരെയും), കടകംപള്ളി(വലിയ ഉദേശ്വരം ക്ഷേത്രം മുതല്‍ ചാത്തന്‍പാറ മെയിന്‍ റോഡ് വരെയും വി.യു.ആര്‍.വി.എ മെയിന്‍ റോഡ് മുതല്‍ മുകക്കാട് ലെയിന്‍ വരെയും), വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പനകോട്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, പാങ്ങോട്, പുലിക്കര, ലെനിന്‍കുന്ന്, കൊച്ചല്ലുമൂട്, ഉളിയന്‍കോട്, പഴവിള എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പ്രഖ്യാപിച്ചു.