അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു
രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29 ന് വനത്തിലൂടെ നടന്ന് ഊരിലെത്തിയതായിരുന്നു ഇയാൾ.
പാലക്കാട്: അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗം പാടി സ്വദേശി കാർത്തിക്ക് (23) ആണ് മരിച്ചത്. ഇയാൾക്ക് മഞ്ഞപ്പിത്തവും വൃക്കരോഗവും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് മരണം സംഭവിച്ചത്.
രണ്ട് ദിവസം മുമ്പ് പനിയെ തുടർന്നാണ് യുവാവിനെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമിച്ചത്. മൂന്ന് ആഴ്‍ച്ച മുൻപ് കോയമ്പത്തൂരിൽ ഒരു മരണാനന്തര ചടങ്ങുകളിൽ ഇയാൾ പങ്കെടുത്തിരുന്നു. കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29 ന് വനത്തിലൂടെ നടന്നാണ് ഇയാൾ ഊരിലെത്തിയത്. കൊവിഡ് രോഗമുണ്ടായിരുന്നുവോ എന്നറിയാൻ പരിശോധന നടത്തും.
Also Read: 24 മണിക്കൂറില്‍ ഇന്ത്യയില്‍ 103 മരണം, 3390 പേര്‍ക്ക് രോഗം; ആകെ രോഗ ബാധിതർ 56342 | Live